ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യക്കാരുടെ ഭൂമിയില്‍ മ്യാന്മര് സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നു
ലണ്ടന്‍: സൈനിക കലാപത്തെ തുടര്‍ന്ന് റഖിനെ സ്റ്റേറ്റില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകളുടെ ഭൂമി ഇടിച്ചുനിരപ്പാക്കി അവിടെ മ്യാന്മര് സൈനിക താവളങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്നാഷനലാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ മ്യാന്മറിലെ റഖിനെ സ്റ്റേറ്റില്‍ മൂന്ന് സൈനിക താവളങ്ങളാണ് നിര്‍മിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്കൂള്‍ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ സേനയുടെ ശ്രമം
ജനുവരിയില്‍ തന്നെ ക്യാംപുകളുടെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാറ്റലൈറ്റ് ഭൂപടങ്ങള്‍ ഇതിന് തെളിവായി നല്‍കിയിട്ടുണ്ട്. റോഹിംഗ്യന്‍ വിഭാഗക്കാരുടെ ഭൂമി വന്‍തോതില്‍ തട്ടിയെടുക്കുന്ന നടപടിയാണ് റഖിനെയില്‍ സൈന്യം അനുവര്‍ത്തിക്കുന്നതെന്ന് ആംനെസ്റ്റിയുടെ ദുരന്ത പ്രതികരണ വിഭാഗം ഡയരക്ടര്‍ തിരാന ഹസന് പറഞ്ഞു. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ വംശഹത്യയ്ക്ക് നേതൃത്വം നല്കിയ അതേ സൈനികരാണ് ഇവിടെ താവളം പണിയുന്നതെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തില്‍ ആരംഭിച്ച സൈനിക അതിക്രമങ്ങളെ തുടര്‍ന്ന് മുന്നൂറിലേറെ റോഹിംഗ്യന്‍ ഗ്രാമങ്ങളും അമ്പതിലേറെ പട്ടണങ്ങളും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സൈന്യം ഭൂമി കൈയേറുന്നതായുള്ള ആരോപണം മ്യാന്മര് അധികൃതര്‍ നിഷേധിച്ചു. പ്രദേശത്ത് റോഡുകളും കെട്ടിടങ്ങളും പണിയുന്നത് സൈനികാവശ്യത്തിനല്ലെന്നും വികസനത്തിന്റെ ഭാഗമായാണെന്നും മ്യാന്മര് ഭരണകൂട വക്താവ് മിന്റെ ഖിനെ അവകാശപ്പെട്ടു.
സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകള് കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര് അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് റോഹിംഗ്യക്കാര്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. കൂട്ടക്കൊലയുടെയും തീവെപ്പിന്റെയും തെളിവുകള്‍ നശിപ്പിക്കുന്നതിന് സൈന്യം പ്രദേശമാകെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടുക്കം മാറാതെ തുര്‍ക്കി ജനത; വിമാനാപകടത്തില്‍ മരിച്ചത് കോടീശ്വരന്റെ മകളും ഏഴു കൂട്ടുകാരികളും
പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!