പലസ്തീനുള്ള സഹായം അമേരിക്ക നിര്‍ത്തി; കോടികള്‍ വാരിക്കോരി നല്‍കി അറബ് രാഷ്ട്രങ്ങള്‍, ഒപ്പം ഇന്ത്യയും
ഇസ്രായേലുമായുള്ള ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി പാലസ്തീനെതിരായി അമേരിക്ക ഈയിടെയായി കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയത് മുതല്‍ ഈ മാറ്റം കൂടുതല്‍ പ്രകടമാണ്.
പലസ്തീന്‍ പൗരന്‍മാരെ പരിചരിക്കുന്ന കിഴക്കന്‍ ജറുസലേമിലെ ആശുപത്രികള്‍ക്ക് നല്‍കിവരുന്ന 2.5 കോടി ഡോളറിന്റെ (180 കോടി രൂപ) സഹായം നിര്‍ത്തലാക്കിയത് ഈ നടപടികളിലെ ഏറ്റവും അവസാനത്തേതായിരുന്നു. പലസ്തീനെതിരായ അമേരിക്കന്‍ നടപടികള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അറബ് ലീഗ്.
200 കോടിയുടെ സഹായം
പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുനവര്‍ക്ക് നല്‍കിവരുന്ന 200 കോടിയുടെ സഹായം റദ്ദാക്കിയതിന് പുറമേയായിരുന്നു പലസ്തീന്‍ പൗരന്‍മാരെചികിത്സിക്കുന്ന കിഴക്കന്‍ ജറുസലേമിലെ ആശുപ്രത്രികള്‍ക്ക് നല്‍കിവരുന്ന സഹായം യുഎഎസ് നിര്‍ത്തലക്കിയത്.
ഉത്തരവ്
പലസ്തീന്‍, ഗാസ , വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്ക് നല്‍കുന്ന സഹായങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് യുഎസ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിദേശ കാര്യ മന്ത്രാലയം
ട്രംപിന്റെ ഉത്തരവിനേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുഎസ് നല്‍കുന്ന സഹായം മറ്റിടങ്ങളിലേക്ക് പോകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയുടെ നിലപാടിനെതിരെ
അമേരിക്കയുടെ നിലപാടിനെതിരെ പലസ്തീന്‍ രംഗത്ത് വന്നിരുന്നു. സ്വാതന്ത്രത്തിനായുള്ള പലസ്തീന്‍ ജനതയുടെ അവകാശത്തെ അടിയറവുവെപ്പിക്കാനും അവരെ ശിക്ഷിക്കാനും ഇസ്രയേല്‍ സ്വീകരിക്കുന്നു അതേ നിലപാടുകളാണ് യുഎസ് സ്വീകരിക്കുന്നത്. ഇത് മേഖലയില്‍ സമാധാനം കൊണ്ടുവരില്ലെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
കനത്ത തിരിച്ചടി
അതേസമയം പലസ്തീനെ സാമ്പത്തികരമായി ഞെരുക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. അമേരിക്ക സഹായ ധനം പിന്‍വലിച്ച സാഹചര്യത്തില്‍ പാലസ്തീനുള്ള സഹായം ഗള്‍ഫ് രാഷ്ട്രങ്ങള്‍ വര്‍ധിപ്പിക്കുകയായിരുന്നു.
തുക വര്‍ധിപ്പിച്ചു
അറബ് ലീഗ് സെക്രട്ടറി ജനറലാണ് സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കന്‍ സഹായം നിലച്ചതോടെ പ്രതിസന്ധിയിലായ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും.
അഭയാര്‍ത്ഥികളെ സഹായിക്കാന്‍
ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതാണ് ഈ ഏജന്‍സി. ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഈ ഏജന്‍സിക്ക് സംഭാവന നല്‍കുന്നുണ്ട്. ഈ ഏജന്‍സിക്ക് നല്‍കുന്ന 200 മില്യണ്‍ ഡോളറും യുഎസ് ഭരണകൂടം പീന്‍വലിച്ചിരുന്നു.
ഇന്ത്യയും
ഇതിലേക്ക് 50 മില്യണ്‍ ഡോളര്‍ വീതം സൗദി അറേബ്യയും കുവൈത്തും കൈമാറി. സൗത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും കൈമാറി. സ്ഥിരമായ സഹായം ലഭിച്ചാല്‍ മാത്രമേ എജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി നടക്കു.
സ്ഥിര സഹായം
സ്ഥിര സഹായം ലഭിക്കാന്‍ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോട് അറബ് ലീഗ് സഹായം തേടിയിട്ടുണ്ട്. പ്രശ്‌നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന യോഗത്തിലായിരുന്നു അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗെയ്ത് വിവരങ്ങള്‍ വിശദീകരിച്ചത്.