അമേരിക്കയുടെ ജെറുസലേം തീരുമാനത്തിനു കാരണം അറബ് രാജ്യങ്ങളുടെ നിസ്സംഗതയെന്ന് പലസ്തീന്‍
റാമല്ല: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഫലസ്തീന്‍ പ്രശ്‌നത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന അറബ് രാജ്യങ്ങളുടെ നിസ്സംഗ നിലപാടാണ് ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ധൈര്യം പകര്‍ന്നതെന്ന് ഫലസ്തീന്‍. അറബ് രാജ്യങ്ങള്‍ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടുവെങ്കിലും അവ നടപ്പാക്കുന്നതില്‍ അവര്‍ക്കുണ്ടായ പരാജയവും ഇതിന് കാരണമായതായി ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി കുറ്റപ്പെടുത്തി.
കൊച്ചുരാജ്യമായ ഗ്വാട്ടിമാല പോലും തങ്ങളുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത് നമ്മുടെ പരാജയമായാണ് അറബ് രാജ്യങ്ങള്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എംബസി മാറ്റത്തിനായുള്ള തീരുമാനം ഗ്വാട്ടിമാല വിദേശകാര്യ മന്ത്രി ഒരിക്കലും തിരുത്തില്ല. കാരണം തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയില്ലെന്ന് അവര്‍ക്കറിയാം- അദ്ദേഹം തുറന്നടിച്ചു. തങ്ങളെടുത്ത തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗ്വാട്ടിമാലയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് മുന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ജെറൂസലേം വിഷയത്തില്‍ അമേരിക്ക നയംമാറ്റിയത്. ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ പ്രഖ്യാപിക്കുകയും അവിടേക്ക് തങ്ങളുടെ എംബസി മാറ്റുമെന്ന് തീരുമാനിക്കുകയുമായിരുന്നു. മെയ് 14ഓടെ എംബസി മാറ്റം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി സമ്മേളനത്തിലാണ് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലിസ് എംബസി ജെറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്ക എംബസി മാറ്റി രണ്ട് ദിവസത്തിനകം തങ്ങളും മാറ്റുമെന്നാണ് ഗ്വാട്ടിമാലയുടെ നിലപാട്. അമേരിക്കന്‍ തീരുമാനത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തീരുമാനം അമേരിക്ക പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യു.എന്‍ പൊതുസഭ പാസ്സാക്കിയെങ്കിലും തീരുമാനം മാറ്റാന്‍ അമേരിക്ക തയ്യാറായിട്ടില്ല.
മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ
തീയടങ്ങാതെ ശ്രീലങ്ക..വര്‍ഗീയ ലഹളയുടെ പിന്നിൽ സിംഹള ഗ്രൂപ്പിന്റെ തലവന്‍!! പിടിയിലായെന്ന് പോലീസ്..