പ്രഹസനമായി അറബ് ഉച്ചകോടി; സിറിയന്‍ ആക്രമണമോ ഖത്തര്‍ ഉപരോധമോ ചര്‍ച്ച ചെയ്തില്ല
റിയാദ്: ഗള്‍ഫ് മേഖലയിലെ രൂക്ഷമായ പ്രതിസന്ധികള്‍ക്കിടെ സൗദി അറേബ്യയില്‍ ചേര്‍ന്ന അറബ് ഉച്ചകോടി വെറും പ്രഹസനമായി മാറിയതായി വിലയിരുത്തല്‍. വിമതകേന്ദ്രമായ ദൗമയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് സിറിയന്‍ കേന്ദ്രങ്ങള്‍ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ചേര്‍ന്ന അറബ് ഉച്ചകോടി അതേക്കുറിച്ച് ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെയാണ് പിരിഞ്ഞത്. സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്‌തെങ്കിലും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ ആക്രമണം അറബ് ഉച്ചകോടിയുടെ അജണ്ടയിലുണ്ടായിരുന്നില്ലെന്ന് ഉച്ചകോടിയുടെ വക്താവ് പറഞ്ഞു.
സിറിയയുടെ രാസായുധ പ്രയോഗത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടക്കണമെന്ന് അറബ് നേതാക്കള്‍ ആഹ്വാനം ചെയ്തതായി സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ആക്രമണത്തെ നേരത്തേ അനുകൂലിച്ചപ്പോള്‍, ഈജിപ്ത്, ഇറാഖ്, ലബനാന്‍ എന്നീ രാജ്യങ്ങള്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിരുന്നു. 2011ല്‍ ഉച്ചകോടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ സിറിയയുടെ പ്രതിനിധികളാരും യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
ഇതിനു പുറമെ, ഖത്തറിനെതിരേ മാസങ്ങളായി തുടരുന്ന ഉപരോധത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഉച്ചകോടിക്ക് സാധിച്ചില്ല. കഴിഞ്ഞ ജൂണിലായിരുന്നു സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഖത്തര്‍ ഉപരോധം ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രധാനപ്പെട്ട വിഷയമല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോടുള്ള സൗദി മന്ത്രിയുടെ പ്രതികരണം. അതൊരു നിസ്സാര പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല. പകരം ഉച്ചകോടിയിലേക്കുള്ള സ്ഥിരം പ്രതിനിധി മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
പലസ്തീന്‍ വിഷയത്തില്‍ മാത്രമാണ് ഉച്ചകോടി കാര്യമായ ചര്‍ച്ച നടത്തിയത്. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്യാനുള്ള അമേരിക്കന്‍ തീരുമാനത്തെ യോഗം എതിര്‍ത്തു. കിഴക്കന്‍ ജെറൂസലേം ഫലസ്തീന്റെ അവിഭാജ്യഘടകമാണെന്നും കിഴക്കന്‍ ജോറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്നത് പലസ്തീനികളുടെ അവകാശമാണെന്നും യോഗം വിലയിരുത്തി.
ജെറൂസലേം വിഷയത്തില്‍ യുഎസ്സിനെതിരേ സൗദിയും; എംബസി മാറ്റ തീരുമാനം