അരലക്ഷം കുട്ടികള്‍ ടൈം ബോംബുകളായേക്കും... കൂട്ടക്കൊലയ്ക്കും അറുകൊലകള്‍ക്കും മുതിരും?
ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഐസിസ് വാഴ്ച ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെടാവുന്ന സ്ഥലങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ അവശേഷിക്കുന്നില്ല. പക്ഷേ, ഐസിസ് സൃഷ്ടിച്ചതും ബാക്കിവച്ചതും ആയ ചില കാര്യങ്ങള്‍ ലോകത്തിന്റെ തന്നെ ഉറക്കം കെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്ക ഇപ്പോഴും ഐസിസ് ആക്രമണ ഭീഷണി നേരിടുന്നു: വെളിപ്പെടുത്തി പ്രധാനമന്ത്രി റനില്‍ വിക്രം സിംഗെ
ഐസിസിന്റെ കീഴിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ ജനിച്ച കുട്ടികളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഐസിസില്‍ ചേര്‍ന്ന രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടികളും ഏറെയാണ്. ഇവരുടെ ഭാവി എന്താകും എന്നതാണ് ഇപ്പോഴത്തെ വലിയ ആശങ്ക.
ഈ കുട്ടികള്‍ക്കൊന്നും തന്നെ പൗരത്വം നല്കാന് അതതുമേഖലകളിലെ സര്‍ക്കാരുകള്‍ തയ്യാറല്ലെന്നതാണ് വലിയ പ്രശ്നം. സമാനമായ പ്രശ്നം തന്നെയാണ് സിറിയയിലും നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ഏതാണ്ട് അര ലക്ഷത്തോളം കുട്ടികളാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഇവര്‍ ഭാവിയില്‍ ഏത് വഴിയില്‍ എത്തിച്ചേരും എന്നതാണ് പ്രധാന ആശങ്ക.
ഐസിസ് കാലത്തെ കുട്ടികള്‍
തദ്ദേശീയരും വിദേശികളും ആയി ലക്ഷക്കണക്കിന് ആളുകള്‍ ആയിരുന്നു ഐസിസിന്റെ ഭാഗമായിരുന്നു. പലരും ജീവിത പങ്കാളിയേയും കൊണ്ടായിരുന്നു ഐസിസില്‍ എത്തിയത്. ചിലര്‍ ഐസിസില്‍ ചേര്‍ന്നതിന് ശേഷം ജീവിത പങ്കാളികളെ കണ്ടെത്തുകയും ചെയ്തു.
ഇങ്ങനെയുണ്ടായ കുട്ടികളുടെ ഭാവിയെ പറ്റിയാണ് ആശങ്ക. ഇവര്‍ ഭാവിയില്‍ തീവ്രവാദത്തിന്റെ ഭാഗമാകുമോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. ഇത്തരത്തില്‍ സംശയം ഉന്നയിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. പൂര്‍ണമായും അന്യവത്കരിക്കപ്പെടുകയാണ് ഈ കുട്ടികള്‍ എന്നത് തന്നെയാണ് പ്രധാന കാരണം.
ഐസിസിന്റെ സര്‍ട്ടിഫിക്കറ്റ്
തങ്ങളുടെ മേഖലകളില്‍ ജനിച്ച കുട്ടികള്‍ക്കെല്ലാം ഐസിസ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സര്‍ക്കാര്‍ തിരിച്ചുപിടിച്ചതോടെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യം ആണ്. ഐസിസ് സ്വാധീന മേഖലകളില്‍ ഉണ്ടായിരുന്നവരെ ഇപ്പോള്‍ ക്യാമ്പുകളില്‍ ആണ് താമസിപ്പിച്ചിരിക്കുന്നത്. അവിടങ്ങളില്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ഉള്ളൂ. ഇവരുടെ വിദ്യാഭ്യാസവും തുടര്‍ ജീവിതവും എല്ലാം അനിശ്ചിതത്വത്തില്‍ ആണ്.
പൗരത്വം പോലും ഇല്ല
ഐസിസ് മേഖലകളില്‍ ജനിച്ച കുട്ടികള്‍ക്ക് പൗരത്വം നല്‍കാനും സര്‍ക്കാരുകള്‍ വിസമ്മതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇവര്‍ പൂര്‍ണമായും അന്യവത്കരിക്കപ്പെടും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭ്യമാവില്ല. ജോലി, ആരോഗ്യ സുരക്ഷ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടും. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇവര്‍ ഏത് രീതിയില്‍ ആകും സ്വാധീനിക്കപ്പെടുക എന്നത് പ്രവചനാതീതം ആണ്.
ടൈം ബോംബിന് സമാനം
അരലക്ഷത്തോളം ടൈം ബോംബുകള്‍ക്ക് സമാനം ആണ് അവസ്ഥ എന്നാണ് യൂറോപ്യന്‍ യൂണിയന് തീവ്രവാദ വിരുദ്ധ സംഘത്തിന്റെ മേധാവിയായ ഗിസ്സെല് ഡി കെര്‍ച്ചോവ് ഇതിനെ വിശേഷിപ്പിക്കുന്നത്. അടുത്ത തലമുറ ചാവേറുകളായി ഇവര്‍ മാറിയേക്കും എന്ന ആശങ്കയും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഒരു പരിഹാരം മുന്നോട്ട് വയ്ക്കാനും ആര്‍ക്കും സാധ്യമാകുന്നില്ല.
വിദേശികള്‍
ഐസിസില്‍ ആകൃഷ്ടരായി എത്തിയ വിദേശികളും അവരുടെ കുട്ടികളും എല്ലാം ഇപ്പോഴും സിറിയയിലും ഇറാഖിലും ഉണ്ട്. എന്നാല്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ മിക്ക രാജ്യങ്ങളും താത്പര്യപ്പെടുന്നില്ല. റഷ്യയെ പോലുള്ള അപൂര്‍വ്വം രാജ്യങ്ങള്‍ മാത്രമേ ഇത്തരത്തിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാകുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് രാജ്യങ്ങള്‍ അതിന് ധൈര്യപ്പെടാത്തതിന് അവരുടേതായ ന്യായീകരണങ്ങളും ഉണ്ട്.
തീവ്രവാദം പഠിച്ചവര്‍?
ഐസിസിന് കീഴില്‍ കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ ചെറുപ്പത്തിലേ കുത്തിവച്ചിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത് പോന്നിരുന്നു. കഴുത്തറുക്കല്‍ പോലുള്ള ക്രൂരമായ വീഡിയോകളും കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിലഘട്ടങ്ങളില്‍ കുട്ടികളെ ചാവേറുകളായും ഐസിസ് ഉപയോഗിച്ചിരുന്നു. ഇതെല്ലാം ആണ് പല വിദേശ രാജ്യങ്ങളും ഇവരുടെ പുനരധിവാസത്തിന് ധൈര്യപ്പെടാതിരിക്കുന്നതിനുള്ള കാരണം.
പ്രതിസന്ധി രൂക്ഷം
ഐസിസ് ഇപ്പോള്‍ ഏറെക്കുറേ നാമാവശേഷം ആയിക്കഴിഞ്ഞു. പക്ഷേ, ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്ത് വന്നിരുന്നു എന്നത് ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇത്രയധികം കുട്ടികളെ ഒരു രേഖയിലും പെടുത്താതെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നത് ഭാവിയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.