നൈജീരിയന്‍ പള്ളിയില്‍ സ്ഫോടനം; ചിതറിത്തെറിച്ച് മൃതദേഹങ്ങള്‍
അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ പള്ളിയില്‍ ബോംബാക്രമണം. 50 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ കൂടിയേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
അദമാവ സംസ്ഥാനത്തെ മുബി നഗരത്തിലെ പള്ളിയിലാണ് ബോംബുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പോലീസ് വക്താവ് ഉത്മാന് അബൂബക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2014ലാണ് അദമാവ സംസ്ഥാനത്ത് ബോക്കോ ഹറാം പ്രവര്‍ത്തനം ശക്തമാക്കിയത്. പിന്നീട് നിരവധി ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത് 2015ലാണ്. ആ വര്‍ഷം തന്നെ തീവ്രവാദികള്‍ സംസ്ഥാനത്ത് നിന്ന് പിന്‍വാങ്ങിയിരുന്നു.
എന്നാല്‍ പിന്നീടും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായ ആക്രമണം ഉണ്ടാകുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം തടയുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ബോക്കോ ഹറാം തീവ്രവാദികള്‍ നൈജീരിയയില്‍ നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ മേഖലയില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ്. പക്ഷേ, തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളാണ് പുരോഗതിക്ക് തടസം. മുസ്ലിംകള്ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു പോലെ സ്വാധീനമുള്ള രാജ്യമാണ് നൈജീരിയ. മുസ്ലിം ഭൂരിപക്ഷമായ വടക്കന്‍ മേഖലയിലാണ് ബോക്കോ ഹറാമിന് ശക്തി. ഇവിടെയുള്ള മുസ്ലിംകളില് വലിയൊരു വിഭാഗം ഇവര്‍ക്കെതിരാണ്.