ആരോടും പരിഭവമില്ല: എങ്കിലും ചിലരുടെ സഹായം ഫലം കാണാത്തതിൽ നിരാശയുണ്ടായിരുന്നു: അറ്റലസ് രാമചന്ദ്രൻ
ദുബായ്: ഒന്നും കൈയ്യിലില്ലാതെ കുവൈത്തിൽ നിന്നും ഓടി വന്നതാണ് താൻ. കഠിന പ്രയത്നം കൊണ്ട് മാത്രമാണ് ബിസിനസ്സിൽ വല്ലതും സമ്പാദിക്കാൻ കഴിഞ്ഞത്. പക്ഷെ ചില കണക്കു കൂട്ടലുകൾ തെറ്റി. തരാനുള്ളവർ സമയത്തിന് പണം നൽകിയില്ല. ലോൺ മുടങ്ങി പിന്നെ സംഭവിച്ചതെല്ലാം ഒരു സ്വപ്നമാണെന്ന് കരുതുവാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ജയിൽ മോചിതനായ അറ്റ്ലസ് രാമചന്ദ്രൻ ജയിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് യുഎഇ ലെ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മോചനവുമായി ബന്ധപ്പെട്ട് പലരും ശ്രമങ്ങൾ നടത്തുന്നതായി പറയുന്നു. പക്ഷെ ഒന്നും ഫലം കാണുന്നില്ല. അത്കൊണ്ട് തന്നെ അത്തരക്കാർ പറയുന്ന കാര്യങ്ങളിൽ തനിക്ക് വിശ്വാസമില്ല. താങ്കൾ ഇവിടെ വരെ വന്ന് എന്നെ കാണാമോ താങ്കളിലാണ് ഇനി എന്റെ പ്രതീക്ഷ, ഞാൻ എന്റെ ഭാര്യയുടെ ഫോൺ നമ്പർ തരാം ഒന്ന് വിളിച്ച് മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കണം. ഇത്രയും പറഞ്ഞാണ് ജയിലിൽ നിന്നും ഫോൺ സംഭാഷണം നിർത്തിയതെന്ന് അഷ്റഫ് താമരശ്ശേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തുടർന്ന് രാമചന്ദ്രന്റെ ഭാര്യയുമായി ഫോണിൽ കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾ വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇല്ലെങ്കിൽ അഷ്റഫ് താമരശ്ശേരിയുടെ സഹായം തങ്ങൾക്ക് ആവശ്യമായി വരുമെന്നും ഭാര്യ ഇന്ദിര മറുപടി നൽകുകയായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ ജയിൽ മോചനം ഏറെ സന്തോഷം നൽകുന്നതാണെന്ന് അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഭാര്യ തന്നെ മോചനത്തിനു വേണ്ട എല്ലാ കാര്യങ്ങൾക്കും ഓടി നടന്നു. എല്ലാ കേസുകളും ഒത്തുതീർപ്പാക്കി. ബർദുബായ് സ്റ്റേഷനിലുണ്ടായിരുന്ന കേസ് കൂടി തീർപ്പാക്കിയതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിന് മുൻപ് അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം ബിസിനസ്സിൽ വീണ്ടും തിരിച്ച് വരും എന്ന കാര്യത്തിൽ യാതൊരു സംശയവും തോന്നുന്നില്ല. അത്രമാത്രം ആത്മ വിശ്വാസത്തോടെയാണ് രാമചന്ദ്രൻ സംസാരിച്ചതെന്നും അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.