അറ്റ്ലസ് രാമചന്ദ്രന് തിരിച്ചെത്തുന്നു; ദുബായില്‍ പുതിയ ഷോറൂം, കടംവീട്ടാന്‍ ആസ്തിയുണ്ട്!! മറക്കില്ല
ദുബായ്: ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അറ്റ്സസ് രാമചന്ദ്രന് തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. ദുബായില്‍ ഉടന്‍ പുതിയ ജ്വല്ലറി ഷോറൂം തുറക്കും. ബാങ്കുകള്‍ക്കുള്ള വായ്പാ കടം വീട്ടുന്നതിന് മാര്‍ഗം കണ്ടുവച്ച അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥരുമായി അടുത്ത മാസം ആദ്യത്തില്‍ ചര്‍ച്ച നടത്തും. നിലവില്‍ ദുബായ് വിട്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കില്ലെങ്കിലും വ്യവസായം തുടങ്ങാന്‍ യാതൊരു തടസവുമില്ല.
പ്രതിസന്ധി ഘട്ടത്തില്‍ തള്ളിപ്പറഞ്ഞവരെ ഒന്നും മറന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗള്‍ഫ് യുദ്ധവേളയില്‍ എല്ലാം നഷ്ടപ്പെട്ട ഒരും കാലമുണ്ടായിരുന്നുവെന്നും പിന്നീട് തിരിച്ചുപിടിച്ചപോലെ ഇനിയും സാധിക്കുമെന്നും അറ്റ്ലസ് രാമചന്ദ്രനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പുതിയ സംരഭത്തെ കുറിച്ചും മറ്റും അറ്റ്ലസ് രാമചന്ദ്രന് പ്രതികരിക്കുന്നു....
പ്രതിസന്ധി ഘട്ടം
സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. പ്രതാപ കാലത്ത് കൂടെയുണ്ടായിരുന്ന പലരും പ്രതിസന്ധി ഘട്ടത്തില്‍ പിന്മാറി. തന്നെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തിയെന്നും അറ്റ്ലസ് രാമചന്ദ്രന് പറയുന്നു. മോചിതനായി പുറത്തിറങ്ങിയ അദ്ദേഹം ഇപ്പോഴും ദുബായിലാണുള്ളത്.
പുതിയ ഷോറൂം ഉത്രാട ദിനത്തില്‍
ബാങ്കുകളുമായുള്ള ധാരണപ്രകാരം ഈ മാസം ആദ്യത്തിലാണ് അറ്റ്ലസ് രാമചന്ദ്രന് മോചിതനായത്. ഇനി പുതിയ സംരഭം തുടങ്ങാനാണ് തീരുമാനം. ഉത്രാട ദിനത്തിലായിരിക്കും പുതിയ ഷോറൂം. ഇതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ മാര്‍ഗം കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു ദൗത്യങ്ങള്‍
ബാങ്കുകളുടെ വായ്പകള്‍ തിരിച്ചടയ്ക്കുകയാണ് അദ്ദേഹത്തിന് മുന്നിലുള്ള ആദ്യ ദൗത്യം. അതോടൊപ്പം തന്നെ വ്യവസായ മേഖലയില്‍ ശ്രദ്ധയൂന്നുകയും ചെയ്യണമെന്നാണ് തീരുമാനം. പുതിയ ഷോറൂമുകള്‍ തുറക്കുന്നതിന് വിലക്കില്ല. യുഎഇ വിട്ടുപോകാന്‍ പാടില്ലെന്നാണ് നിബന്ധന.
അടുത്തമാസം ചര്‍ച്ച
വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉറപ്പ് ബാങ്കുകള്‍ക്ക് നല്‍കേണ്ടതുണ്ട്. അടുത്ത മാസം ആദ്യം വരെ ബാങ്കുകള്‍ ഇക്കാര്യത്തില്‍ സമയം അനുവദിച്ചിരിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരുമായി ഉടന്‍ ചര്‍ച്ച നടത്തും. തന്റെയും ഭാര്യയുടെ പേരിലുള്ള ആസ്തി വിറ്റാല്‍ തന്നെ കടം വീട്ടാന്‍ സാധിക്കുമെന്നും രാമചന്ദ്രന് പറഞ്ഞു.
കുടുങ്ങിയത് ഇങ്ങനെ
22 ബാങ്കുകളില്‍ നിന്നായി പതിവായി വായ്പയെടുക്കാറുള്ള വ്യക്തിയായിരുന്നു രാമചന്ദ്രന്. ഇതില്‍ 17 ബാങ്കുകള്‍ ഗള്‍ഫിലാണ്. ബാക്കി ഇന്ത്യയിലും. വായ്പയെടുക്കാമെന്ന് ഉറപ്പുനല്‍കിയ രണ്ട് ബാങ്കുകള്‍ അവസാന നിമിഷം നിലപാട് മാറ്റിയതാണ് തിരിച്ചടവിനായി നല്കിയ ചെക്ക് മടങ്ങാനും ജയിലിലടയ്ക്കാനും കാരണമെന്ന് രാമചന്ദ്രന് പറയുന്നു.
തിരിച്ചടി വന്ന വഴി
തന്നെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തി. തന്റെ വ്യവസായം പൊളിഞ്ഞുവെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇതോടെ വായ്പ ലഭിക്കാന്‍ പ്രയാസമായി. പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടാകുമെന്ന് കരുതിയവര്‍ കാലുമാറി. ബാങ്ക് അധികൃതരും തുണച്ചില്ല. വ്യവസായം തകര്‍ന്നുവെന്ന പ്രചാരണമാണ് ബാങ്കുകളെ വായ്പ നല്‍കിയതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
ഓഹരിയുണ്ട്, എല്ലാ പ്രതിസന്ധിയും തീരും
ജയില്‍വാസം പലതും പഠിപ്പിച്ചു. ഭാര്യയല്ലാതെ ആരും കൂടെ നിന്നില്ല. കാര്യമായി ഇടപെടാമായിരുന്ന ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പും തിരിഞ്ഞുനോക്കിയില്ല. രണ്ട് ആശുപത്രികള്‍ തുച്ഛംവിലയ്ക്കാണ് വിറ്റത്. ചില ബാങ്കുകളുടെ ഇടപാട് തീര്‍ത്തു. അഞ്ചുകോടിയുടെ ഓഹരിയുണ്ട്. ഇപ്പോള്‍ ഇതിന്റെ മൂല്യം 600 കോടിയോളം വരും. കടബാധ്യതകള്‍ തീര്‍ക്കുമെന്നും രാമചന്ദ്രന് പറഞ്ഞു.
സരിത തട്ടകം മാറ്റി; തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു!! മുന്‍ മന്ത്രിയുമായി നിര്‍ണായക ചര്‍ച്ച
മുഖം മിനുക്കി സൗദി അറേബ്യ; ചരിത്ര പിറവിയില്‍ ഞായര്‍, ജോലി സാധ്യത വര്‍ധിക്കും!! തിരിച്ചടിക്കുമോ?