കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം; 10 മരണം
കാബൂള്‍: ആക്രമണങ്ങള്‍ പതിവായ അഫ്ഗാനിസ്താനിലെ ജലാലാബാദ് നഗരത്തിലുണ്ടായ അത്യുഗ്ര സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 10 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും എട്ട് സിവിലിയന്‍മാരുമാണ് കൊല്ലപ്പെട്ടതെന്ന് കിഴക്കന്‍ അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു. ജലാലാബാദിലെ സൈനിക ചെക്ക്‌പോയിന്റിലേക്ക് സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചെത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഗ്രശേഷിയുള്ള സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ചെക്ക്‌പോയിന്റിനു സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍, ഷോപ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നതായി കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദില്‍ ഈയിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജൂലൈ ഒന്നിന് ഇവിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്താനിലെ യു.എസ്-നാറ്റോ സൈനികര്‍ നേരിട്ടുള്ള സുരക്ഷാ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്‍മാറുകയും വ്യോമാക്രമണങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത 2014 മുതല്‍ അഫ്ഗാന്‍ സൈനികര്‍ക്കാണ് ചെക്ക് പോയിന്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ചുമതല. താലിബാന്‍-ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുവരെ ഇവര്‍ക്ക് സാധിച്ചിട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആക്രമണങ്ങള്‍ വ്യാപിക്കുകയാണ്. താലിബാനെ സമാധാന ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതരാക്കുകയെന്ന ലക്ഷ്യത്തോടെ ഈയിടെയായി അവരുടെ കേന്ദ്രങ്ങളുടെ നേരെ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുകാര്യമായ ഫലം കണ്ടിട്ടില്ലെന്നാണ് പുതിയ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. 2016നു ശേഷം അഫ്ഗാനിലുണ്ടായ 143 ആക്രമണങ്ങളില്‍ 2338 പേര്‍ കൊല്ലപ്പെടുകയും 3798 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.