ജലാലാബാദില്‍ വീണ്ടും സ്‌ഫോടനം, വെടിവയ്പ്പ്; ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഓഫീസിനു നേരെ, 10 മരണം
കാബൂള്‍: കിഴക്കന്‍ അപ്ഗാനിസ്താനിലെ ജലാലാബാദ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിനു നേരെയാണ് ഇത്തവണ ആക്രമണമുണ്ടായത്. നംഗര്‍ഹാര്‍ പ്രവിശ്യാതലസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടത്തില്‍ രണ്ടു സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം ആയുധ ധാരികള്‍ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പുണ്ടായി. കെട്ടിടത്തിനകത്തുനിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അത്താവുല്ലാ കൊഗ്യാനി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് ആസിഫ് ഷിന്‍വാരി കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോളോ ന്യൂസ് വെബ്‌സൈറ്റിനോട് പറഞ്ഞു.
സ്‌കൂളുകളില്‍ നിന്നുള്ള പരീക്ഷാ ഫലങ്ങളുടെ രേഖകളുമായി ഓഫീസിലെത്തിയ ടീച്ചര്‍മാരാണ് ആക്രമണത്തിനിരയായത്. ആക്രമണ സമയത്ത് ചുരുങ്ങിയത് 50 പേരെങ്കിലും കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ആയുധധാരികളെ കീഴ്‌പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
രണ്ടാഴ്ചയ്ക്കിടയില്‍ ജലാലാബാദിലുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം സൈനിക ചെക്ക് പോയിന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ ഒന്നിന് ഇവിടെയുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ സിഖ് വിഭാഗക്കാരുള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. പള്ളികള്‍, മദ്രസകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താലിബാന്‍ ഉന്നം വയ്ക്കാറ്. 2016നു ശേഷം അഫ്ഗാനിലുണ്ടായ 144 ആക്രമണങ്ങളില്‍ 2359 പേര്‍ കൊല്ലപ്പെടുകയും 3802 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.