യുക്രൈനിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണം; പുടിനുമായി ചർച്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ
ദില്ലി; യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഫോൺ വഴിയാണ് ഇരു നേതാക്കളും സംസാരിച്ചത്. ഇരുനേതാക്കളും വിഷയം സംബന്ധിച്ച് സുപ്രധാനമായ ചില നിലപാടുകൾ പങ്കുവെച്ചു. യുക്രൈനിൽ പ്രത്യേക സൈനിക ഓപ്പറേഷൻ നടത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് പുടിൻ സമഗ്രമായ വിശദീകരണം നൽകി,ഫ്രാൻസ് പ്രസ്താവനയിൽ പറഞ്ഞു.
യുക്രൈനിലെ മോസ്കോയുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാക്രോൺ പുടിനെ വിളിച്ചതെന്ന് എലിസി പാലസ് അറിയിച്ചു. റഷ്യൻ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടത്, പാലസ് പ്രസ്താവനയിൽ പറഞ്ഞു.യുക്രൈനിൽ അധിനിവേശം നടത്താനുള്ള റഷ്യയുടെ നീക്കത്തിന് പിന്നാലെ ഇതാദ്യമായാണ് പുടിനും ഒരു പാശ്ചാത്യ നേതാവും തമ്മിൽ ഇത്തരത്തിൽ ചർച്ച നടത്തുന്നത്.

യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഇമ്മാനുവൽ മാക്രോൺ നേരത്തേ അറിയിച്ചിരുന്നു. ഈ യുദ്ധം ഒഴിവാക്കാൻ പരമാവധി എല്ലാവരും ശ്രമിച്ചിരുന്നു, എന്നാൽ അതിന് കഴിഞ്ഞില്ല. ഇനി പ്രതിരോധിക്കാൻ ഞങ്ങൾ തയ്യാറാണെന്നും റഷ്യയുടെ യുദ്ധ പ്രവർത്തനത്തെ ശക്തമായും നിശ്ചയദാർഢ്യത്തോടേയും പ്രതിരോധിക്കുമെന്നും മാക്രോൺ പറഞ്ഞിരുന്നു. യൂറോപ്യൻ സഖ്യകക്ഷികളുടെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മാക്രോൺ വ്യക്തമാക്കിയിരുന്നു.
Recommended Video
അതേസമയം ആക്രമണം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് വിവിധ രാജ്യങ്ങൾ നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ചർച്ച നടത്തിയിരുന്നു.
റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്നായിരുന്നു മോദി ചർച്ചയിൽ പറഞ്ഞത്. സംഘർഷം ഏറ്റവും ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച പ്രധാനമന്ത്രി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications