'ഇസ്ലാമിക ലോകത്തെ ചതിച്ചു', ഇസ്രയേലുമായുളള സമാധാനക്കരാറിൽ യുഎഇക്കെതിരെ ഖമേനി
ടെഹ്രാന്‍: ഇസ്രയേലുമായി സമാധാനക്കാരാറിലെത്തിയ യുഎഇയെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനി. ഇസ്ലാമിക ലോകത്തെ യുഎഇ വഞ്ചിച്ചുവെന്ന് ആയത്തുളള അലി ഖമേനി കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഖമേനി യുഎഇയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
യുഎഇ ഇസ്ലാമിക ലോകത്തേയും അറബ് രാഷ്ട്രങ്ങളേയും മേഖലയിലെ മറ്റ് രാജ്യങ്ങളേയും പാലസ്തീനിനേയും ചതിച്ചു എന്നാണ് ഖമേനി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ചതി തീര്‍ച്ചയായും അധികകാലം നീണ്ട് നില്‍ക്കില്ല. അതേസമയം ഇതുണ്ടാക്കിയ മുറിവ് നിലനില്‍ക്കും. യുഇഎ ഉണരുമെന്നും ഈ ചെയ്തതിനുളള പരിഹാരം ചെയ്യും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.
സിയോണിസ്റ്റുകള്‍ക്ക് വേണ്ടി യുഎഇ ഭരണാധികാരികള്‍ മേഖലയുടെ വാതില്‍ തുറന്ന് കൊടുത്തിരിക്കുകയാണെന്നും ആയത്തുളള അലി ഖമേനി കുറ്റപ്പെടുത്തി. അവര്‍ പാലസ്തീന്‍ വിഷയം സാമാന്യവല്‍ക്കരിക്കുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നു. യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിന് ശേഷം ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാന് സൗദി വ്യോമ പാത തുറന്ന് കൊടുക്കുകയും ആദ്യമായി ഒരു യാത്രാ വിമാനം ടെല്‍ അവീവില്‍ നിന്ന് നേരിട്ട് അബുദാബിയിലേക്ക് പറക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് ആയത്തുളള അലി ഖമേനിയുടെ പ്രതികരണം.
Recommended Video
യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിന് തൊട്ട് പിറകേ തന്നെ ഇറാൻ രൂക്ഷ വിമർശനം ഉയർത്തി രംഗത്ത് വന്നിരുന്നു. മുസ്ലീംങ്ങളെ പിന്നില്‍ നിന്ന് കുത്തി എന്നാണ് ഇറാൻ പ്രതികരിച്ചത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു വിമർശനം. യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചത് എന്നുമാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇറാനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണ് എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരമൊരു നീക്കം മൂലമുണ്ടാകുന്ന മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും യുഎഇ സര്‍ക്കാരും ഈ കരാറിനെ പിന്തുണയ്ക്കുന്ന മറ്റുളള സര്‍ക്കാരുകളും ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്നും ഇറാന്‍ താക്കീത് നല്‍കി. അബുദാബിയും ടെല്‍ അവീവും ചേര്‍ന്ന് നടപ്പാക്കിയ ഈ നയതന്ത്ര വിഡ്ഢിത്തം മേഖലയിലെ വിമോചന ശക്തികളെ കരുത്തരാക്കുമെന്നും ഇറാന്‍ നേരത്തെ പ്രതികരിച്ചു. ക്രിമിനല്‍ ഇസ്രയേലി കയ്യേറ്റക്കാരുമായി സമാധാനക്കരാറുണ്ടാക്കിയ തീരുമാനത്തോട് പാലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയും മറ്റെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളും ഒരിക്കലും പൊറുക്കില്ലെന്നും ഇറാൻ തുറന്നടിക്കുകയുണ്ടായി.