ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകി ബഹ്റൈൻ; ബ്രിട്ടന് പിന്നാലെ
മനാമ; ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ബഹൈറൻ. വെള്ളിയാഴ്ചയാണ് വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി നൽകി കൊണ്ടുള്ള പ്രഖ്യാപനം രാജ്യം നടത്തിയത്. ഫൈസര്‍ ബയോടെക്കും ജര്‍മ്മന്‍ പാര്‍ട്ണറായ ബയോഎന്‍ടെകും ചേര്‍ന്നാണ് വാക്സിൻ വികസനിപ്പിച്ചത്.ബ്രിട്ടനാണ് ആദ്യം ഫൈസർ വാക്സിൻ ഉപയോഗിക്കാനുള്ള അംഗീകാരം നൽകിയത്.
ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് വിശകലനം ചെയ്ത ശേഷമാണ് വാക്‌സിന് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അംഗീകാരം നല്‍കിയതെന്ന് ബഹ്‌റൈന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം എത്ര ഡോസ് വാക്സിൻ വാങ്ങിയെന്നോ എപ്പോൾ വാക്സിൻ വിതരണം ആരംഭിച്ച് തുടങ്ങുമെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും ബഹ്റൈൻ വ്യക്തമാക്കിയിട്ടില്ല.

വാക്‌സിൻ സംഭരിക്കേണ്ട വ്യവസ്ഥകളായിരിക്കും ബഹ്‌റൈനെ സംബന്ധിച്ചുള്ള അടിയന്തര വെല്ലുവിളി. മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ തണുത്ത താപനിലയിൽ അവ സൂക്ഷിക്കുകയും കയറ്റി അയയ്ക്കുകയും വേണം.അതേസമയം വേനൽകാലത്ത് 40 ഡിഗ്രി സെൽഷ്യൽസ് വരെ താപനിലയുള്ള രാജ്യമാണ് ബഹ്റൈൻ. അതേസമയം ബഹ്റൈൻ വാക്സിൻ വിതരണം എന്ന് തുടങ്ങുമെന്ന് ഫൈസറും വ്യക്തമാക്കിയിട്ടില്ല.
വാക്സിൻ വിതരണത്തിന് വേണ്ടിയുള്ള വ്യക്തമായ പദ്ധതികളും സംഭരണത്തിനായുള്ള ഉപകരങ്ങളുമെല്ലാം തങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഫൈസർ വ്യക്തമാക്കി. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ മൂന്നാഴ്ച ഇടവേളകളിൽ നൽകേണ്ടതുണ്ട്.
1.6 ദശലക്ഷം ജനസംഖ്യയുള്ള ബഹ്‌റൈനിൽ 87,000 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 341 പേർക്കാണ് വൈറസ് ബാധമൂലം രാജ്യത്ത് ജീവഹാനി സംഭവിച്ചത്. ഇതുവരെ 85,000 ത്തിലധികം പേർ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്. നേരത്തേ ചൈനയുടെ ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്‌റൈന്‍ അംഗീകാരം നല്‍കിയിരുന്നു.












Click it and Unblock the Notifications