എവറസ്റ്റ് കീഴടക്കി ബഹ്റൈൻ രാജകുമാരൻ: കൊടുമുടി കീഴടക്കുന്ന ആദ്യ വിദേശ സംഘം
കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി ബഹ്റൈൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള 16 അംഗങ്ങളുൾപ്പെട്ട റോയൽ ഗാർഡ്. ബഹ്റൈൻ രാജകുമാരൻ മൊഹമ്മദ് ഹമദ് മൊഹമ്മദ് അൽ ഖലീഫയ്ക്ക് കീഴിലുള്ള സംഘമാണ് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സംഘമായി മാറിക്കഴിഞ്ഞിട്ടുള്ളത്. ഇന്ന് രാവിലെയാണ് ഈ സംഘം എവറസ്റ്റിന് മുകളിലെത്തിയത്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിമാലയൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ 5.30നും 6.45നും ഇടയിലുള്ള സമയത്താണ് സംഘം ഏറ്റവും മുകളിലെത്തിയതെന്നാണ് സെവൻ സമ്മിറ്റ്സ് ട്രെക്ക്സ് ചെയർമാൻ മിംഗ്മ ഷെർപ്പവ പറഞ്ഞത്. എവറസ്റ്റിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര സംഘമാണ് ഇതെന്ന് ടൂറിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മിരാ ആചാര്യയും വ്യക്തമാക്കി.
നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; 41 ഒഴിവുകൾ
കഴിഞ്ഞ ഡിസംബറിൽ നേപ്പാളും ചൈനയും ചേർന്നാണ് എവറസ്റ്റിന്റെ ഉയരം 8,848.86 മീറ്ററാണെന്ന് പ്രഖ്യാപിച്ചത്. 1954ൽ ഇന്ത്യ കണക്കാക്കിയതിനേക്കാൾ 86 സെന്റിമീറ്റർ അധികമാണ് ഇപ്പോൾ എവറസ്റ്റിന്റെ ഉയരം. 2015ൽ നേപ്പാളിനെ പാടേ തകർത്ത ഭൂചലനം ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് എവറസ്റ്റിന്റെ ഉയരത്തിൽ വ്യത്യാസം വന്നിരിക്കാമെന്ന സംശയത്താലാണ് എവറസ്റ്റിന്റെ ഉയരം അളക്കാനുള്ള തീരുമാനത്തിലേക്ക് നേപ്പാൾ എത്തുന്നത്.
എവറസ്റ്റ് പർവ്വതാരോഹണത്തിന് വേണ്ടി മാർച്ച് 15നാണ് ബഹ്റൈനി സംഘം നേപ്പാളിലെത്തുന്നത്. ക്ലൈംബിംഗ് ലീഡർ തഷി ലക്പ ഷെർപയാണ് ഈ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ. 2013ൽ ഓക്സിജൻ പിന്തുണയില്ലാതെ വിജയകരമായി പർവ്വതാരോഹണം പൂർത്തിയാക്കിയിട്ടുണ്ട്. എവറസ്റ്റിൽ കാലുകുത്തുന്ന ആദ്യത്തെ ബഹ്റൈൻ പൌരന്മാർ കൂടിയാണ് ഇവർ. ഈ സംഘം നേരത്തെ നേപ്പാളിലെ ലൌച്ചെ പർവ്വതം (6,119), മൌണ്ടൻ മനസുലു (8,156) എന്നീ പർവ്വതങ്ങളും 2020 ഒക്ടോബറിൽ ഈ സംഘം കീഴടക്കിയിട്ടുണ്ട്.