ബലാക്കോട്ട് മിന്നലാക്രമണത്തിൽ പാക് സൈനികരും കൊല്ലപ്പെട്ടു! നിർണായക വെളിപ്പെടുത്തൽ പുറത്ത്!
Recommended Video
ദില്ലി: പുല്‍വാമയ്ക്ക് മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് പല തരത്തിലുളള ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര ആള്‍നാശമുണ്ടായി എന്നതടക്കമുളള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.
ആള്‍നാശമുണ്ടായിട്ടില്ല എന്നാണ് പാകിസ്താന് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 200 ഭീകരരുടെ മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.
വിജയമെന്ന് ഇന്ത്യ
ഫെബ്രുവരി 26ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത് ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് മദ്രസയ്ക്ക് നേരെയാണ്. ഓപ്പറേഷന് പൂര്‍ണവിജയമായിരുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ എത്ര ഭീകരരെ കൊലപ്പെടുത്താന്‍ സാധിച്ചു എന്ന വിവരം പുറത്ത് വന്നിട്ടില്ല.
സാറ്റലൈറ്റ് ചിത്രങ്ങള്‍
പല ഊഹാപോഹങ്ങള്‍ മാത്രമാണ് ഇത് സംബന്ധിച്ച് പുറത്ത് വന്നിട്ടുളളത്. ജെയ്ഷെ കേന്ദ്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപ്പോഴും എത്രപേര്‍ കൊല്ലപ്പെട്ടു എന്നത് അവ്യക്തമായി തന്നെ തുടര്‍ന്നു.
രഹസ്യമൊളിപ്പിച്ച് പാകിസ്താൻ
ആക്രമണം നടന്ന സ്ഥലം പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ അടക്കം ആരെയും കടത്തി വിടാത്ത അവസ്ഥ. അതില്‍ നിന്ന് തന്നെ പാകിസ്താന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തമാകുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പുതിയ വിവരങ്ങൾ
അതിനിടെ ബലാക്കോട്ട് ആക്രമണത്തെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ടുഡെ അടക്കമുളള ദേശീയ മാധ്യമങ്ങള്‍ പാക് അധീന കശ്മീരില്‍ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
പാക് സൈനികരും കൊല്ലപ്പെട്ടു
ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്ഷെ ഭീകരക്യാംപിന് നാശമുണ്ടായിട്ടുണ്ടെന്ന് ബലാക്കോട്ടിലെ പ്രദേശവാസികളും പോലീസുകാരും സമ്മതിക്കുന്നതായി ഇന്ത്യ ടുഡെ വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല പാക് സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാരുടെ വെളിപ്പെടുത്തൽ
ബലാക്കോട്ടിലുളള പളളിയിലെ ജോലിക്കാരനായ മുഹമ്മദ് നയീം എന്നയാളാണ് ഇന്ത്യ ടുഡെയോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നാലോ അഞ്ചോ പാക് സൈനികര്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ഇയാള്‍ പറയുന്നു. തനിക്ക് ഇക്കാര്യം ഉറപ്പാണെന്നും ഇയാള്‍ പറയുന്നു.
നദിയിൽ അടക്കം ചെയ്തു
ജെയ്ഷെ ഭീകരക്യാംപിന് പാക് സൈന്യത്തിന്റെ സുരക്ഷയുണ്ടായിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഭീകരരുടെ ക്യാംപുകളില്‍ പാക് സൈനികരും പരിശീലനം നടത്താറുണ്ട് എന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. മരിച്ചവരെ എല്ലാം കുന്‍ഹാര്‍ നദിയില്‍ അടക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കത്തിച്ച് ഒഴുക്കി
മാത്രമല്ല ബലാക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരെയാകട്ടെ ഉടനെ തന്നെ വസിരിസ്ഥാന്‍-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.