ബംഗ്ലാദേശില്‍ റോഡ് സുരക്ഷ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി; അടിച്ചമര്‍ത്താന്‍ ശ്രമം, ഇന്റര്‍നെറ്റിന് വിലക്ക്
ധാക്ക: രാജ്യത്ത് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. പൊലിസും സമരക്കാരും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. പലയിടങ്ങളിലും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. പ്രക്ഷോഭം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
ഒരാഴ്ചയിലേറെയായി രാജ്യത്തെ ശോചനീയമായ റോഡ് സുരക്ഷാ നിലവാരത്തിനെതിരേ ആയിരക്കിന് വിദ്യാര്‍ഥികള്‍ തലസ്ഥാന നഗരിയായ ധാക്കയില്‍ പ്രതിഷേധം തുടങ്ങിയിട്ട്. ഒരാഴ്ച മുന്‍പ് അമിതവേഗതയില്‍ ഓടിച്ച ബസിടിച്ച് ദിയ ഖാനം മീം, അബ്ദുല്‍ കരീം റാജിബ് എന്നീ കൗമാരക്കാര്‍ മരണപ്പെടാനിടയായതിനെ തുടര്‍ന്നായിരുന്നു ഇത്. വിദ്യാര്‍ഥികള്‍ ധാക്കയിലും മറ്റു നഗരങ്ങളിലും സംഘടിച്ചെത്തി വാഹനങ്ങള്‍ തടഞ്ഞ് ലൈസന്‍സും രജിസ്‌ട്രേഷനും പരിശോധിക്കാന്‍ തുടങ്ങുകയായിരുന്നു. വിവിധ കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികള്‍ ട്രാഫിക്ക് സിഗ്നലുകള്‍ കൈയേറി വാഹനഗതാഗതം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ വലിയ ഗതാഗത തടസ്സം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതോടെ പൊലിസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കാമറകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത 24 മണിക്കൂര്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞവര്‍ഷം 4,200 പേരാണ് ബംഗ്ലാദേശില്‍ റോഡപകടത്തില്‍ മരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം അപകടനിരക്ക് കൂടിയതായും സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. വാഹനാപകടം മാത്രമല്ല, വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നിലെന്നും രാജ്യത്തെ ക്രമസമാധാന നില പാടെ തകര്‍ന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications