ബംഗ്ലാദേശിൽ മൂന്നാം തവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്; അവാമി ലീഗിന് വൻ മുന്നേറ്റം
Recommended Video
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. വൻ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും ഹസീന അധികാരത്തിലെത്തുന്നത്. ഫലം പ്രഖ്യാപിച്ച 298 സീറ്റുകളിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സഖ്യം 287 സീറ്റുകളും സ്വന്തമാക്കി.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് 6 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. 2014ലെ തിരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചിരുന്നു.
വ്യാപകമായ ആക്രമണമാണ് വോട്ടെണ്ണൽ ദിവസം ബംഗ്ലാദേശിലെ വിവിധ ഇടങ്ങളിലായി നടന്നത്. വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നടന്ന കലാപത്തിൽ 17 പേരോളം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
രണ്ട് വനിതാ നേതാക്കൾ നേതൃത്വം നൽകുന്ന പോരാട്ടമായിരുന്നു ബംഗ്ലാദേശിൽ നടന്നത്. മുൻ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയാണ് ഹസീനയുടെ പ്രതിയോഗി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഖാലിദ സിയ ജയിലിൽ നിന്നാണ് പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം നയിച്ചത്.
തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് പ്രതിക്ഷത്തിന്റെ ആരോപണം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ജാനാധിപത്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹസീന അടിച്ചമർത്തുകയായിരുന്നുവെന്ന് ബിഎൻപി ആരോപിച്ചു.
കനത്ത സുരക്ഷയിലായിരുന്നു ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടന്നത്. ആറ് ലക്ഷത്തോളം പോലീസുകാരാണ് സുരക്ഷയൊരുക്കിയത്. എങ്കിലും ഇരു പാർട്ടി പ്രവർത്തകരും തെരുവിൽ ഏറ്റമുട്ടുകയായിരുന്നു. 3 പേർ പോലീസ് വെടിവെയ്പ്പിലാണ് കൊല്ലപ്പെട്ടത്. 300 അംഗ സഭയിലെ 299 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.