ദമസ്‌കസില്‍ ഒടുവില്‍ പറന്നത് ഇല്യൂഷിന്‍ വിമാനം; അസദ് കടന്നത് ഈ രാജ്യത്തേക്ക്... ചതിക്കുഴി ഒരുക്കി
ദമസ്‌കസ്: വിമതരുടെ മുന്നേറ്റത്തിന് മുന്നില്‍ അടിപതറിയ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം കടന്നത് റഷ്യയിലേക്കാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദമസ്‌കസില്‍ വിമതര്‍ക്ക് ചതിക്കുഴി ഒരുക്കി അസദ് തലസ്ഥാന നഗരിയില്‍ തന്നെയുണ്ട് എന്ന പ്രചാരണവും ഒരുഭാഗത്തുണ്ട്. മറ്റു നഗരങ്ങളില്‍ നിന്ന് അതിവേഗം മുന്നേറ്റം നടത്താന്‍ വിമതസേനക്ക് സാധിച്ചതും അസദിന്റെ കുതന്ത്രമാണെന്നും പറയപ്പെടുന്നു.
ബശ്ശാറുല്‍ അസദ് രാജ്യം വിട്ടുവെന്നും തങ്ങള്‍ ദമസ്‌കസ് പിടിച്ചുവെന്നും വിമത സേന അറിയിച്ചു. നേരത്തെ രണ്ടാംനഗരമായ ആലപ്പോയും വിമതര്‍ നിയന്ത്രണത്തിലാക്കിയിരുന്നു. തുടര്‍ന്ന് ഓരോ പ്രവിശ്യയും വലിയ പ്രതിഷേധമില്ലാതെ വിമതര്‍ പിടിച്ചടക്കി. അസദിന്റെ സൈനികര്‍ അതിവേഗം പിന്മാറി. എന്തുകൊണ്ട് ഇങ്ങനെ എന്ന സംശയം ബാക്കി നില്‍ക്കെയാണ് ഒരു വിമാനം സംശയകരമായി കാണപ്പെട്ടത്...

സിറിയയുടെ തലസ്ഥാനഗരമാണ് ദമസ്‌കസ്. ഇവിടെയുള്ള പ്രധാന വിമാനത്താവളം വിമതര്‍ പിടിച്ചിട്ടുണ്ട്. നിയന്ത്രണം പിടിക്കുംമുമ്പ് വിമാനത്താവളത്തില്‍ നിന്ന് ഒരു വിമാനം പറയുന്നുയര്‍ന്നിരുന്നു. ഇല്യുഷിന്‍ 76 വിഭാഗത്തില്‍പ്പെട്ട സിറിയന്‍ എയറിന്റെ 9218 വിമാനമാണ് പറന്നുപൊങ്ങിയത്. ആദ്യം കിഴക്കോട്ടും പിന്നീട് വടക്കോട്ടും പറന്ന വിമാനം ഹുംസിന് മുകളില്‍ വച്ച് സിഗ്നല്‍ നഷ്ടമായി. റഷ്യയിലേക്ക് പോകുന്ന ബശ്ശാറുല്‍ അസദും കുടുംബവുമാണ് ഇതില്‍ എന്നാണ് പ്രചാരണം.
2011ല്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ സമയം ആരംഭിച്ച വേളയിലും വിമതര്‍ക്ക് അതിവേഗം മുന്നേറ്റം സാധ്യമായിരുന്നു. അന്ന് ദമസ്‌കസ് വരെ വിമതര്‍ എത്തുകയും ചെയ്തു. പിന്നീടാണ് ശക്തമായ തിരിച്ചടി നേരിട്ടതും വിമതരെ അടിച്ചൊതുക്കിയതും. അതേ തന്ത്രമാണോ ഇത്തവണയും അസദ് പയറ്റുന്നത് എന്നത് വ്യക്തമല്ല. സൈനികരെല്ലാം ദമസ്‌കസിലേക്ക് വലിഞ്ഞ ശേഷം വന്‍ പ്രത്യാക്രമണം നടത്തുമോ എന്ന ആശങ്കയും ബാക്കിയാണ്.
അതേസമയം, വിമത സേന സിറിയയുടെ നിയന്ത്രണം ഏറ്റെടുത്താന്‍ ശക്തമായ തിരിച്ചടി ലഭിക്കുക അസദ് കുടുംബത്തിനൊപ്പം സൈനികര്‍ക്ക് കൂടിയാകും. അതുകൊണ്ടുതന്നെ സൈനികര്‍ കൂട്ടത്തോടെ ഇറാഖിലേക്ക് രക്ഷപ്പെടുന്നു എന്ന വാര്‍ത്തകളുമുണ്ട്. സിറിയയുടെ ഭാവി എന്ത് എന്ന കാര്യത്തില്‍ ദിവസങ്ങള്‍ക്കകം വ്യക്തമായ ചിത്രം ലഭിക്കും. എങ്ങനെയാണ് പൊടുന്നനെ വിമതര്‍ക്ക് മുന്നേറാന്‍ സാധിച്ചത് എന്ന കാര്യത്തിലും സംശയം ബാക്കിയാണ്.

ഗാസയില്‍ ആക്രമണം നടത്തിയരുന്ന ഇസ്രായേല്‍ സൈന്യം ലബനാനിലേക്കും സിറിയയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരുന്നു. പിന്നീട് ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ച തൊട്ടടുത്ത ദിവസമാണ് സിറിയയിലെ വിമതര്‍ കൂട്ടത്തോടെ ആലപ്പോ നഗരം പിടിച്ചത്. വിമതര്‍ക്ക് പിന്നില്‍ ഇസ്രായേലും അമേരിക്കയുമാണ് എന്ന പ്രചാരണത്തിന് ഇത് കാരണമായി. ശക്തമായ സൈനിക സഹായമില്ലാതെ വിമതര്‍ക്ക് ദമസ്‌കസ് പിടിക്കാന്‍ സാധിക്കില്ലെന്നും നിരീക്ഷണമുണ്ട്.
കഴിഞ്ഞ 50 വര്‍ഷത്തിലധികമായി സിറിയ ഭരിക്കുന്നത് അസദിന്റെ കുടുംബമാണ്. ഷിയാ വിഭാഗത്തില്‍പ്പെട്ട അലവി കുടുംബാംഗമാണ് അസദ്. ഭരിക്കുന്നത് ഷിയാക്കളും ജനങ്ങളില്‍ കൂടുതല്‍ സുന്നികളുമാണ് എന്നതാണ് സിറിയയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയമാണ് അസദ് കുടുംബം നടപ്പാക്കിയരുന്നത്. 1971ല്‍ സിറിയയുടെ ഭരണം പിടിച്ച സൈനിക ഓഫീസര്‍ ഹാഫിസുല്‍ അസദ് 2000 ജൂണില്‍ മരിക്കുന്നത് പ്രസിഡന്റായിരുന്നു.
പിന്നീടാണ് മകന്‍ ബശ്ശാറുല്‍ അസദ് ഭരണം ഏറ്റെടുത്തത്. 2011ല്‍ ജനകീയ വിപ്ലവം തുടങ്ങിയതോടെ സൈനികമായി അടച്ചമര്‍ത്താനുള്ള ബശ്ശാറുല്‍ അസദിന്റെ ശ്രമം ആഭ്യന്തര യുദ്ധത്തിന് കാരണമായി. അസദ് സൈന്യത്തെ സഹായിക്കാന്‍ റഷ്യയും ഇറാനും കൂടെയുണ്ടായിരുന്നു. സാമ്പത്തികമായും സൈനികമായും ഇരു രാജ്യങ്ങളും നിലവില്‍ ക്ഷീണം അനുഭവിക്കുമ്പോഴാണ് സിറിയയിലെ വിമതര്‍ വീണ്ടും മുന്നേറ്റം നടത്തിയതും ദമസ്‌കസ് പിടിച്ചിരിക്കുന്നതും.












Click it and Unblock the Notifications