ബെയ്‌റൂട്ട് സ്‌ഫോടനം 240 കിമീ ദൂരെ വരെ അറിഞ്ഞു; 3 ലക്ഷം പേര്‍ക്ക് വീടില്ല, കൊടും പട്ടിണിയിലേക്ക്
ബെയ്‌റൂട്ട്(ലബനൻ): കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു രാജ്യത്തിന് മുകളില്‍ പതിച്ച അശനിപാതമായിരുന്നു കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ ഉണ്ടായ സ്‌ഫോടനം. ആ ദൃശ്യങ്ങളില്‍ ലോകം ഇപ്പോഴും നടുങ്ങി നില്‍ക്കുകയാണ്. മരണം 100 കവിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അത്രയും ശക്തമായിരുന്നു ആ സ്‌ഫോടനം. 240 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസ് ദ്വീപിലെ ജനങ്ങള്‍ പോലും സ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവിച്ചു എന്ന് പറഞ്ഞാല്‍, അതിന്റെ തീവ്രത ഊഹിക്കാവുന്നതാണല്ലോ. ഈ ഒരു സ്‌ഫോടനം കൂടിയായതോടെ രാജ്യം കടുത്ത ക്ഷാമത്തിലേക്ക് കൂടിയാണ് നീങ്ങുന്നത്.
മൂന്ന് ലക്ഷം മനുഷ്യര്‍
ബെയ്‌റൂട്ട് തുറമുഖത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ വീട് നഷ്ടപ്പെട്ടത് മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്. നഗരത്തിന്റെ പാതിയോളം നശിച്ചുപോയിരിക്കുന്നു. വീടും സ്വത്തും എല്ലാം കൈവിട്ടുപോയവര്‍ക്ക് തണലൊരുക്കാനുള്ള ശ്രമിത്തിലാണ് അധികൃതര്‍ എന്നാണ് ബെയ്‌റൂട്ട് സിറ്റി ഗവര്‍ണര്‍ മര്‍വ്വാന്‍ അബ്ബൗദ് പ്രതികരിച്ചത്.
ഭക്ഷ്യ ക്ഷാമത്തിലേക്ക്?
ആഭ്യന്തര സംഘര്‍ഷങ്ങള്‍ കൊണ്ട് കലുഷിതമായ ലെബനണ്‍ ഇനി കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂടിയാണ് നീങ്ങുന്നത്. തുറമുഖത്തുണ്ടായ സ്‌ഫോടനങ്ങളില്‍ അവിടെ സൂക്ഷിച്ചിരുന്ന സിലോ ധാന്യത്തിന്റെ വലിയ ശേഖരം പൂര്‍ണമായും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന ധാന്യമാണ് സിലോ. ഒരു മാസത്തേക്ക് കൂടിയുള്ള ധാന്യങ്ങളേ രാജ്യത്ത് ശേഷിക്കുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷ്യ സുരക്ഷയ്ക്ക്
രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തണമെങ്കില്‍ മൂന്ന് മാസത്തേക്കുള്ള ധാന്യങ്ങളെങ്കിലും ശേഖരിക്കേണ്ടതുണ്ട് എന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍ ശേഖരിക്കുന്നതിന് മറ്റ് വഴികള്‍ കൂടി നോക്കുകയാണ് ഇപ്പോള്‍. ആവശ്യത്തിനുള്ള ധാന്യപ്പൊടികള്‍ ഇപ്പോള്‍ രാജ്യത്ത് സ്‌റ്റോക്ക് ഉണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.
ഇരട്ട സ്‌ഫോടനം
ബെയ്‌റൂട്ട് തുറമുഖത്തിലാണ് ഇരട്ട സ്‌ഫോടനം ഉണ്ടായത്. ആദ്യ സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പായിരുന്നു അതി ശക്തമായ രണ്ടാമത്തെ സ്‌ഫോടനം നടന്നത്. അണുബോംബ് സ്‌ഫോടനത്തെ ഓര്‍മിപ്പിക്കും വിധം പുകയുടെ കൂണ്‍ ആകൃതി ആകാശത്ത് രൂപീകരിക്കപ്പെട്ടു. തുറമുഖത്ത് സൂക്ഷിച്ച അമോണിയം നൈട്രേറ്റിന് തീ പിടിച്ചതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
|
240 കിലോമീറ്റര്‍ ആകലെ വരെ
അതി ശക്തമായ സ്‌ഫോടനത്തിന്റെ പ്രകമ്പനം 240 കിലോമീറ്റര്‍ അകലെയുള്ള സൈപ്രസ് ദ്വീപിലും പ്രകടമായി. ദ്വീപിന്റെ തീരത്ത് നിന്ന് ഈ സ്‌ഫോടനം ദൃശ്യമായതായുള്ള വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം ദ്വീപിന്റെ തലസ്ഥാനമായ നിക്കോസിയ വരെ കേട്ടു.
ഞെട്ടലില്‍ നിന്നും മാറാതെ ലെബനന്‍; ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; അന്വേഷണം
കൂറ്റൻ കൂൺ പോലെ മുകളിലേക്കുയർന്ന് പുക: ശക്തിയേറിയ പ്രകമ്പനം, ബെയ്റൂട്ടിലേത് അണുബോംബ് സ്ഫോടനം പോലെ