ബെയ്റൂട്ടിനെ ചാരമാക്കിയ ആ രാസവസ്തുക്കള്‍ ആരുടെ? ആ കപ്പലിന്റെ ദുരൂഹതകള്‍, വഴിയറിയാതെ ലോകം
ബെയ്റൂട്ട്: ലബനണ്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖം ഇപ്പോഴും ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല. 158 പേര് മരിച്ച, ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റ, ലക്ഷക്കണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ട ആ സ്ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിന്റെ ഉടമ ആരെന്ന് ഇതുവരെ കണ്ടെത്താന്‍ ലോകത്തിന് ആയിട്ടില്ല.
ബെയ്റൂട്ടില്‍ പൊട്ടിയത് എന്ത്? റഷ്യക്കാരന്റെ അമോണിയം നൈട്രേറ്റോ ഹിസ്ബുള്ളയുടെ ആയുധങ്ങളോ?
2013 ലെ വിലനിലവാരം പ്രകാരം ഏതാണ്ട് 7 ലക്ഷം ഡോളര്‍ മൂല്യമുള്ള 2,750 ടണ്‍ അമോണിയം നൈട്രേറ്റിന്റെ ഉടമസ്ഥാവകാശം ആരും ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ആ സ്ഫോടക വസ്തു അവിടെ എത്തിച്ച റോസസ് എന്ന മാല്ഡോവിയന് പതാക വഹിച്ചിരിന്ന കപ്പലിന്റെ പിന്നിലെ രഹസ്യമെന്തെന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. റോയിറ്റേഴ്സ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെയാണ്...
അടിമുടി ദുരൂഹം
ബെയ്റൂട്ട് തുറമുഖത്തെ പാണ്ടികശാലകളിലൊന്നില് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ ഉമടകളെ തേടി 10 രാജ്യങ്ങളിലാണ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് അന്വേഷണം നടത്തിയത്. അടിമുടി ദുരഹവും കൃത്യമായ ഒരു ഡോക്യുമെന്റേഷനും ഇല്ലാത്തതും ഗൂഢമായ ചെറുകമ്പനികള്‍ മാത്രം നിറഞ്ഞ ലോകം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഒരു ശൃംഖലയിലേക്കാണ് അവര്‍ എത്തിയത് എന്നാണ് പറയുന്നത്. പക്ഷേ, ഒന്നിനും കൃത്യമായ ഉത്തരങ്ങള്‍ ഏതുമില്ലതാനും.
ഉടമകളില്ലാത്ത ചരക്കുകള്‍
ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തേക്ക് എന്ന മട്ടില്‍ ചരക്കുകള്‍ കയറ്റിയയക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒടുവില്‍ മറ്റൊരു രാജ്യത്ത് ഉടമ ആരെന്ന് പോലും അറിയാതെ അത് എത്തപ്പെടുന്നു. ഇത് എങ്ങനെ ഇവിടെ എത്തി എന്നാണ് ലബനന് മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളില്‍ ഒരാളുമായ ഗാസ്സന് ഹസ്ബനി ചോദിക്കുന്നത്. ശരിക്കും ഇത് തന്നെയാണ് ബെയ്റൂട്ടില്‍ സംഭവിച്ചിരിക്കുന്നത്.
വഴിതെറ്റിവന്ന കപ്പല്‍ ?
2013 സെപ്തംബറില്‍ ആണ് കപ്പലില്‍ അമോണിയം നൈട്രേറ്റ് നിറച്ചത്. മൊസാംബിക്കിലെ സ്ഫോടകസ്തു നിര്‍മാതാക്കള്‍ക്കുള്ളതായിരുന്നു അത്. എന്നാല്‍ കപ്പില്‍ മെഡിറ്ററേനിയന്‍ തീരം വിടുന്നതിന് മുമ്പ് റഷ്യക്കാരനായ കപ്പല്‍ ഉടമ ക്യാപ്റ്റനും ജീവനക്കാര്‍ക്കും ഒരു സന്ദേശം നല്കി. ബെയ്റൂട്ട് തുറമുഖം വഴി പോകണം എന്നതായിരുന്നു അത്. മറ്റൊരു ചരക്ക് എടുക്കാന്‍ എന്നതായിരുന്നു ന്യയീകരണം.
2013 നവംബര്‍ മാസത്തില്‍ ബെയ്റൂട്ട് തുറമുഖത്തണഞ്ഞ റോസസ് എന്ന കപ്പല്‍ പിന്നീട് എങ്ങോട്ടും പോയില്ല. അത് നങ്കൂരമിട്ട സ്ഥലത്ത് തന്നെ മുങ്ങിപ്പോവുകയായിരുന്നു ഒടുവില്‍.
കാഷ് ഓണ്‍ ഡെലിവറി
റോസസ് എന്ന കപ്പലിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലും കൃത്യമായ ഒരു വിവരം ഇപ്പോള്‍ ലഭ്യമല്ല. മൊസാംബിക്കിലെ ഫ്രാബിക്ക ഡെ എക്സ്പ്ലോസിവോസ് മൊസാംബിക് (എഫ്ഇഎം) എന്ന കമ്പനിയായിരുന്നു അമോണിയം നൈട്രേറ്റ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ബെയ്റൂട്ടില്‍ എത്തുമ്പോള്‍ അതിന്റെ ഉടമ അവരായിരുന്നില്ല എന്നതാണ് വാസ്തവം. ചരക്ക് കൈയ്യില്‍ ലഭിക്കുമ്പോള്‍ പണം കൈമാറും എന്നതായിരുന്നു ഇവരുടെ കരാര്‍.
ഉത്പാദിപ്പിച്ച കമ്പനി നിലവിലില്ല
എന്നാല്‍ അമോണിയം നൈട്രേറ്റ് ഉത്പാദിപ്പിച്ച ജോര്‍ജിയന്‍ കമ്പനി വഴി ഉടമയെ കണ്ടെത്താനുള്ള ശ്രമവും പാളി. കാരണം റുസ്റ്റാവി അസോട്ട് എല്‍എല്‍സി എന്ന ആ കമ്പനി 2016 ല്‍ പിരിച്ചുവിട്ടിരുന്നു. നിലവില്‍ കമ്പനി വായ്പ നല്കിയ ഒരാള്‍ ലേലത്തില്‍ പിടിച്ചിരിക്കുകയാണ്. അവിടെ നിന്നും അമോണിയം നൈട്രേറ്റിന്റെ ഉടമയെ കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തങ്ങള്‍ ഒരു ട്രേഡിങ് കമ്പനി വഴിയാണ് അമോണിയം നൈട്രേറ്റ് ഓര്‍ഡര്‍ ചെയ്തത് എന്ന് എഫ്ഇഎം വ്യക്തമാക്കുന്നുണ്ട്. സവാരോ ലിമിറ്റഡ് എന്ന ആ കമ്പനിയുടെ വെബ്സൈറ്റ് പോലും ഇപ്പോള്‍ ലഭ്യമല്ല. അവരുടെ ലണ്ടനിലെ വിലാസത്തിലുള്ള കെട്ടിടം ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.
റഷ്യന്‍ ബന്ധം
റഷ്യക്കാരനായ ഇഗോര്‍ ഗ്രെഷുഷ്കിന് ആയിരുന്നു റോസസ് എന്ന ആ കപ്പലിന്റെ ഉടമ. സൈപ്രസിലെ വീട്ടില്‍ വച്ച് ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ ബന്ധം പല സംശയങ്ങള്‍ക്കും നേരത്തേ വഴിവച്ചിരുന്നു എന്നതുകൊണ്ട് അന്വേഷണം ആ വഴിക്കും നീങ്ങുന്നുണ്ട്.
എന്തായാലും റോസസ് എന്ന ആ കപ്പല്‍ ഒരു ദുരിതം പിടിച്ച കപ്പല്‍ തന്നെ ആയിരുന്നു. ഒരുപാട് സാങ്കേതിക തരാറുകള്‍ അതിനുണ്ടായിരുന്നു. ബെയ്റൂട്ടില്‍ എത്തുന്നതിന് മുമ്പ് ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്പെയിനില്‍ ഈ കപ്പല്‍ 13 ദിവസം പൂട്ടിയിടുകയും ചെയ്തിട്ടുണ്ട്.
ഉത്തരങ്ങള്‍ വേണം
ഇത് ലഭ്യമായ കുറച്ച് വിവരങ്ങള്‍ മാത്രമാണ്. എന്നാല്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇതുവരേയും ലോകത്തിന് ലഭിച്ചിട്ടില്ല. എങ്ങനെയാണ് ഇത്രയും മാരക സ്ഫോടന ശേഷിയുള്ള ചരക്കുകള്‍ ഏഴ് വര്‍ഷം ഒരു പാണ്ടികശാലയില്‍ സൂക്ഷിക്കപ്പെട്ടത് എന്നത് തന്നെയാണത്. ആരുടെ മുതലായിരുന്നു അത് എന്നതും ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്.
ബെയ്റൂട്ടിന്റെ കണ്ണീരൊപ്പി മിയ; ദുരിത ബാധിതരെ സഹായിക്കാന്‍ താരം ചെയ്തത്..! കയ്യടിച്ച് സോഷ്യല്‍മീഡിയ
ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് ലെബനനിൽ വൻ പ്രക്ഷോഭം, ഹസന് ദിയാബ് സർക്കാർ വീണു!