പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു സഹായ ഹസ്തവുമായി ബെല്‍ജിയം; 2.3 കോടി ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം
ബ്രസല്‍സ്: പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി അമേരിക്ക യുഎന്‍ ഏജന്‍സിക്ക് നല്‍കുന്ന ഫണ്ട് പകുതിയിലേറെ കുറയ്ക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സഹായ ഹസ്തവുമായി ബെല്‍ജിയം. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിക്ക് 2.3 കോടി ഡോളര്‍ തങ്ങള്‍ നല്‍കാമെന്നാണ് ബെല്‍ജിയം ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡിക്രൂ ബ്രസല്‍സില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
ആദ്യഘഡു ഉടന്‍ നല്‍കും
മൂന്നു വര്‍ഷത്തിനുള്ളില്‍ തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഏജന്‍സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ആദ്യഘഡു ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഘടമായ സാഹചര്യങ്ങളില്‍ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയോട് തനിക്ക് വലിയ ആദരവാണുള്ളതെന്നും ഏജന്‍സിയുടെ കമ്മീഷണര്‍ ജനറലിന്റെ അഭ്യര്‍ഥന മാനിച്ചാണ് തുക നല്‍കാന്‍ തങ്ങള്‍ തയ്യാറാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികളാവാതിരിക്കാന്‍
ഗസയും സിറിയയും വെസ്റ്റ്ബാങ്കും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജീവിതം ദുസ്സഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവന്റെ നിലനില്‍പ്പിനാധാരമാണ് യു.എന്‍ ഏജന്‍സിയുടെ സഹായം. ലക്ഷക്കണക്കിന് കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് അതുകൊണ്ടാണ്. ഭീകരവാദത്തിലേക്ക് തിരിയാതിരിക്കാന്‍ അവര്‍ക്ക് സഹായകമാവുന്നത് ഈ സഹായമാണ്- അദ്ദേഹം പറഞ്ഞു.
യു.എഫ് ഫണ്ട് പകുതിയിലേറെ കുറച്ചു
യു.എന്‍ ഏജന്‍സിക്ക് നല്‍കിവരുന്ന 125 ദശലക്ഷം ഡോളറില്‍ നിന്ന് 65 ദശലക്ഷം ഡോളര്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചതായി യു.എസ് വിദേശകാര്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഭാവിയില്‍ പരിഗണിക്കുന്നതിനായാണ് ഫണ്ട് മരവിപ്പിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നവേര്‍ട്ട് പറയുകയുണ്ടായി. ലബനാന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലെ 50 ലക്ഷത്തിലേറെ വരുന്ന ഫലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് കഴിഞ്ഞ 70 വര്‍ഷമായി അമേരിക്ക നല്‍കി വരുന്നതാണ് ഈ ഫണ്ട്. അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ജീവനോപാധിയും ഇതുതന്നെയാണ്. അവര്‍ക്കുള്ള ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം, തൊഴില്‍ എന്നിവ ലഭ്യമാക്കുന്നത് ഈ ഫണ്ട് ഉപയോഗിച്ചാണ്.
തീരുമാനത്തിനെതിരേ എന്‍.ജി.ഒകള്‍
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിക്ക് നല്‍കിവരുന്ന ഫണ്ട് വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിനെതിരേ അന്താരാഷ്ട്ര സേവന സംഘടനകള്‍ രംഗത്തുവന്നു. രാഷ്ട്രീയ അജണ്ടകള്‍ക്കായി ഫലസ്തീന്‍ കുട്ടികളെ ബലിയാടാക്കുകയാണ് ഫണ്ട് കുറച്ചതിലൂടെ അമേരിക്ക ചെയ്യുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെന്നെത്ത് റോത്ത് പറഞ്ഞു. അമേരിക്ക തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ ഇഗ്‌ലാന്റ് ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രസിഡന്റ് ബ്രസല്‍സിലേക്ക്
യൂറോപ്യന്‍ യൂനിയനോടൊപ്പം അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാവുമെന്ന് ബെല്‍ജിയം ഉപപ്രധാനമന്ത്രി അറിയിച്ചു. ബെല്‍ജിയത്തിന്റെ വാഗ്ദാനത്തിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തിങ്കളാഴ്ച ബ്രസല്‍സിലെത്തും. ബെല്‍ജിയത്തിന്റെ പിന്തുണയ്ക്ക് നന്ദി പറയുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
സഹായം വെറുതെയെന്ന് ട്രംപ്
ഫലസ്തീനികള്‍ക്കുള്ള സഹായം റദ്ദ് ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഫലസ്തീനികള്‍ക്ക് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നുണ്ടെങ്കിലും അതിനുള്ള അംഗീകാരമോ ബഹുമാനമോ അവരില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റുകളിലൊന്ന്. ഫലസ്തീനികള്‍ സമാധാനത്തിനായി സംസാരിക്കാത്ത കാലത്തോളം പിന്നെന്തിനാണ് ഇത്രവലിയ തുക അവര്‍ക്കായി ചെലവഴിക്കുന്നതെന്നും ട്രംപ് ചോദിച്ചു.
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരേ ഫലസ്തീനിലെങ്ങും പ്രതിഷേധം ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഫലസ്തീനികള്‍ക്കുള്ള സഹായധനം വെട്ടിക്കുറയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.