തമ്മിലടിച്ച് ഖത്തറും സൗദിയും; വാശിയോടെ ചെയ്യുന്നത്... ഗള്‍ഫിനെ ഊറ്റി ലാഭം കൊയ്തത് ഇവര്‍
ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും ഖത്തര്‍ സൈനിക-ആയുധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.
ദോഹ/റിയാദ്: ഖത്തറും സൗദിയും രണ്ട് ചേരികളിലായതോടെ ഗള്‍ഫ് രാജ്യങ്ങള്‍ അസ്വസ്ഥമാണിന്ന്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നഷ്ടം മാത്രമുണ്ടാക്കിയ ഈ ഭിന്നതയില്‍ ലാഭം കൊയ്തത് വിദേശ ശക്തികളാണ്. ഒരു ഭാഗത്ത് ഖത്തര്‍ സാമ്പത്തികമായി ക്ഷീണിക്കുന്നു. സൗദിയും യുഎഇയും ബഹ്‌റൈനുമടങ്ങുന്ന സഖ്യമാകട്ടെ, പുരോഗതി കൈവരിക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലാകുന്നു. ഈ സാഹചര്യയത്തിലാണ് റഷ്യയുമായി ഖത്തര്‍ പുതിയ സൈനിക കരാറിന് ഒരുങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഭിന്നത മുതലെടുത്ത് തങ്ങളുടെ ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രമൊരുക്കുകയാണ് വിദേശ രാജ്യങ്ങള്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ മല്‍സരിക്കുമ്പോള്‍ യുദ്ധ കാഹളം മുഴങ്ങുകയാണോ എന്ന തോന്നലുണ്ടാക്കുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണിവിടെ...
പ്രതിരോധ സംവിധാനം
റഷ്യയില്‍ നിന്ന് മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനമാണ് ഖത്തര്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. എസ്-400 എന്ന പേരിലുള്ള റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം പ്രശസ്തമാണ്. നേരത്തെ അറബ് ലോകത്തെ മറ്റു ശക്തികളും ഇത് വാങ്ങിയിരുന്നു.
സൗദിയും തുര്‍ക്കിയും
നേരത്തെ സൗദി അറേബ്യ റഷ്യയില്‍ നിന്ന് എസ്- 400 വാങ്ങിയിരുന്നു. പിന്നീട് തുര്‍ക്കിയും വാങ്ങി. ഇപ്പോഴിതാ ഖത്തറും വാങ്ങാന്‍ ഒരുങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഇരുചേരിയിലായതോടെയാണ് എല്ലാവരും സുരക്ഷ ശക്തമാക്കാന്‍ തിരക്കുകൂട്ടുന്നത്.
റഷ്യയ്ക്ക് ചാകര
നേരത്തെ ഗള്‍ഫ് രാജ്യങ്ങളുമായി അത്ര എളുപ്പത്തില്‍ സൈനിക കരാര്‍ ഉണ്ടാക്കാത്ത രാജ്യമായിരുന്നു റഷ്യ. മേഖലയില്‍ അമേരിക്കന്‍ സ്വാധീനമായിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ മല്‍സരിച്ച് ആയുധങ്ങള്‍ സ്വന്തമാക്കുകയാണ്.
വിശ്വാസമില്ല
പരസ്പര വിശ്വാസം നഷ്ടപ്പെട്ടതാണ് ഇത്തരത്തില്‍ ആയുധം വാങ്ങിക്കൂട്ടാന്‍ കാരണം. സൗദി കരാര്‍ ഒപ്പുവച്ചാല്‍ തൊട്ടുപിന്നാലെ ഖത്തറും ആയുധ കരാര്‍ ഒപ്പുവയ്ക്കുന്ന സാഹചര്യമാണിപ്പോള്‍. യുഎഇയും ഇക്കാര്യത്തില്‍ പിന്നിലല്ല.
ചരക്കുകള്‍ വരുന്നത്
അതേസമയം, ഖത്തര്‍ കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടത്തുന്നത് തുര്‍ക്കിയുമായാണ്. നേരത്തെ സൗദിയുമായും യുഎഇയുമായും നടത്തിയ ഇടപാടുകളെല്ലാം റദ്ദായി. തുടര്‍ന്നാണ് തുര്‍ക്കിയുമായി ഖത്തര്‍ ബന്ധം ശക്തമാക്കിയത്. ഒമാനുമായി ബന്ധം ശക്തിപ്പെടുത്തുന്ന കരാര്‍ കഴിഞ്ഞദിവസം ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്.
മല്‍സരിച്ച് നീക്കം
ഇതിന് പുറമെ ഖത്തര്‍ യൂറോപ്യന്‍ രാജ്യങ്ങളുമായും ബന്ധം ശക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായെല്ലാം ഖത്തര്‍ സൈനിക- പ്രതിരോധ കരാളുകള്‍ക്ക് ശ്രമിക്കുകയാണ്. സൗദിയും സമാനമായ നീക്കങ്ങള്‍ നടത്തുന്നു.
ലാഭം അമേരിക്കക്ക്
അതേസമയം, വ്യോമസേനയെ ശക്തിപ്പെടുത്താനും സുരക്ഷ കര്‍ശനമാക്കാനും ഖത്തര്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 1200 കോടി ഡോളറിന്റെ സൈനിക കരാറാണ് അമേരിക്കയുമായി ഖത്തര്‍ ഒപ്പുവച്ചിരിക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായും ഖത്തര്‍ സൈനിക-ആയുധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.
യുദ്ധവിമാനങ്ങള്‍
36 യുദ്ധവിമാനങ്ങള്‍ ഖത്തറിന് വേണ്ടി നിര്‍മിക്കുന്നതിന് കരാര്‍ കൈമാറിയെന്ന് പെന്റഗണ്‍ അറിയിച്ചു. അധികം വൈകാതെ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. 620 കോടി ഡോളറിനുള്ള കരാറിന്റെ നിര്‍മാണ പ്രവര്‍ത്തനമാണ് തുടങ്ങുന്നത്. അമേരിക്കയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് ഖത്തറും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച ഏറെ മുമ്പ് തുടങ്ങിയതാണ്.
എഫ്-15 വിഭാഗം
എഫ്-15 ഗണത്തില്‍പെടുന്ന വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ലോകത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും അത്യാധുനിക ബോയിങ് വിമാനങ്ങളാണ് ഖത്തറിന് അമേരിക്ക ഖത്തറിന് കൈമാറുക. അമേരിക്കയുമായി മറ്റൊരു സൈനിക കരാര്‍ കൂടി ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്. ഖത്തര്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള കരാറാണിത്.
ടൈഫൂണ്‍
ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങളാണ് ഖത്തര്‍ വാങ്ങുന്നത്. 800 കോടി ഡോളറിന്റെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്.
വിദഗ്ധ പരിശീലനം
കൂടാതെ ഖത്തര്‍ വ്യോമസേനയ്ക്ക് വേണ്ട പരിശീലനം നല്‍കാനും ബ്രിട്ടനുമായി കരാറായിട്ടുണ്ട്. ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും പ്രഖ്യാപിച്ച ഉപരോധം നിലനില്‍ക്കവെയാണ് ഖത്തര്‍ ആയുധങ്ങള്‍ കൂടുതലായി വാങ്ങുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഭീകരവാദികളെ പിന്തുണച്ചുവെന്നാരോപിച്ച് ഉപരോധം പ്രഖ്യാപിച്ചത്.
കൊച്ചുരാജ്യം ഖത്തര്‍
ഗള്‍ഫിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. പക്ഷേ, ഉപരോധവുമായി നില്‍ക്കുന്ന സൗദി അറേബ്യയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ അവര്‍ ഇന്നുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ പര്യപ്തമായ ശേഷി ഖത്തറിന് ഉണ്ടുതാനും.
രക്ഷിക്കാന്‍ ഭൂഗര്‍ഭ അറകള്‍
ഖത്തറിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും കൈമാറുന്നതിന് പുറമെ, ഖത്തര്‍ സൈന്യത്തിന് വേണ്ട പരിശീലനം നല്‍കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതിര്‍ത്തികളില്‍ കൂറ്റന്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ നിന്ന്
വിദേശ ശക്തികളുടെ ആക്രമണത്തില്‍ നിന്ന് ഖത്തറിനെ രക്ഷപ്പെടുത്തുന്നതാണ് ഭൂഗര്‍ഭ അറകള്‍. വന്‍ നശീകരണ ശേഷിയുള്ള ബോംബുകളും മിസൈലുകളും കൊണ്ട് തകര്‍ക്കാന്‍ സാധിക്കാത്ത അറകളായിരിക്കും ഖത്തര്‍ ഭൂമിക്കടിയില്‍ നിര്‍മിക്കുക. അതേസമയം, ഫ്രാന്‍സില്‍ നിന്ന് 24 ദസ്സോള്‍ട്ട് റാഫേല്‍ യുദ്ധിവമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. 750 കോടി ഡോളറിന്റെ കരാറാണ് ഫ്രാന്‍സുമായി ഒപ്പുവച്ചിരിക്കുന്നത്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് എംബിഡിഎ മിസൈലുകളും വാങ്ങുന്നുണ്ട്.
500 ദശലക്ഷം ഡോളര്‍
അതേസമയം, 500 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ സൗദി അറേബ്യയ്ക്ക് നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ഉപകണങ്ങളും നിരീക്ഷണ സംവിധാനവുമാണ് കൈമാറുന്നത്.
സൈനിക വിദ്യ
കൂടുതലും കൈമാറുന്നത് സൈനിക സാങ്കേതിക വിദ്യകളാണ്. കൂടാതെ പാട്രിയോട്ട്, ഹൗക്ക് മിസൈലുകളുടെ ഭാഗങ്ങളും നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 11000 കോടി ഡോളറിന്റെ ആയുധ കരാര്‍ സൗദിയും അമേരിക്കയും തമ്മില്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്.
താഡ് മിസൈല്‍
കൂടാതെ 1500 കോടി ഡോളറിന്റെ താഡ് മിസൈല്‍ വേധ പ്രതിരോധ സംവിധാനവും സൗദി അമേരിക്കയില്‍ നിന്ന് വാങ്ങുന്നുണ്ട്. സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ അല്‍ ജുബൈറും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും ഇടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
റഷ്യയില്‍ നിന്ന്
സൗദി അറേബ്യയുടെ ഉറ്റരാഷ്ട്രമാണ് അമേരിക്ക. സൗദി ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തറുമായും അമേരിക്കക്ക് അടുത്ത ബന്ധമാണ്. അമേരിക്കയില്‍ നിന്ന് മാത്രമല്ല, റഷ്യയില്‍ നിന്നും സൗദി ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 വാങ്ങുന്ന കരാറാണ് ഏറ്റവും ഒടുവില്‍ റഷ്യയും സൗദിയും ഒപ്പുവച്ചത്.
കോര്‍ണറ്റ്-ഇഎം റോക്കറ്റ്
എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന് പുറമെ, കോര്‍ണറ്റ്-ഇഎം റോക്കറ്റ് സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. സൈനിക ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഒന്നിലധികം റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാന്‍ സാധിക്കുന്ന ടോസ്-വണ്‍ എ എന്ന സംവിധാനവും റഷ്യ സൗദിക്ക് നല്‍കും. എജിഎസ്-30 ഓട്ടോമേറ്റഡ് ഗ്രനേഡുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമെ കലാഷ്‌നിക്കോവ് എകെ -103 തോക്കുകളും നല്‍കുന്നുണ്ട്.