ഗാസയിൽ വലിയ റിയൽ എസ്റ്റേറ്റ് പ്ലാൻ; പലസ്തീനികളെ തിരികെ വരാൻ അനുവദിക്കില്ല; വീണ്ടും ട്രംപ്
ഗാസ അമേരിക്ക വാങ്ങുമെന്നും സ്വന്തമാക്കുമെന്നുമുള്ള വാക്കുകൾ ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ വലിയ റിയൽ എസ്റ്റേറ്റ് ഭൂമിയാണ്. അവിടെ പുനർനിർമ്മിക്കാൻ മധ്യപൂർവദേശത്തെ രാജ്യങ്ങളെ അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു. ന്യൂഓർലിയൻസിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണിൽ വെച്ച് മാധ്യമപ്രവർത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം.
'പുനർനിർമ്മിക്കുകയെന്നതാണ് പ്രധാനം. മധ്യപൂർവ്വ പ്രദേശത്തെ മറ്റ് രാജ്യങ്ങളെ ചില ഭാഗത്ത് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ അനുവദിക്കും. എന്നാൽ ഞങ്ങളുടെ മേൽനോട്ടത്തിലായിരിക്കും. കാരണം ഞങ്ങളാണ് ഗാസ ഏറ്റെടുക്കാനും സ്വന്തമാക്കാനും അധികാരമുള്ളവർ. ഒരു കാര്യം ഉറപ്പാണ് ഹമാസിനെ അവിടെ അനുവദിക്കില്ല. ആ പ്രദേശം മുഴുവൻ തകർക്കപ്പെട്ടിരിക്കുകയാണ്', ട്രംപ് പറഞ്ഞു.

'ഗാസയിലേക്ക് പലസ്തീനികൾ പോകണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ വീട് അവിടെയാണ് ഉള്ളത് എന്നതിനാലാണ്. അവർക്ക് സുരക്ഷിതമായ വീട് മറ്റൊരു സ്ഥലത്ത് ഒരുക്കാമെന്ന ഉറപ്പ് നൽകിയാൽ അവർ ഒരിക്കലും മടങ്ങിപ്പോകില്ല',ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ഗാസയെ അമേരിക്കയ്ക്ക് കൈമാറുമെന്നും ഗസയെ സ്വതന്ത്രമാക്കാനും മേഖലയെ രാജ്യാന്തര കേന്ദ്രമാക്കി മാറ്റാനും യുഎസ് തയ്യാറാണ് എന്നായിരുന്നു നേരത്തേ ട്രംപ് പറഞ്ഞത്. ഗാസയുടെ സാമ്പത്തിക ഉന്നമനത്തിനുള്ള ശ്രമങ്ങൾക്കും ഞങ്ങൾ തയ്യാറാണ്. ഗാസയുടെ സംരക്ഷണത്തിനായ് യുഎസ് സൈന്യത്തെ അവിടേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായാൽ അയക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പലസ്തീൻ ജനത പ്രതികരിച്ചത്. ഗാസ തങ്ങളുടെ മണ്ണാണെന്നും പലസ്തീൻ വിട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും പലസ്തീൻകാർ പറഞ്ഞു. ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനയ്ക്കെതിരെ ഹമാസും രംഗത്തെത്തി. വിഡ്ഢിത്തമാണ് ട്രംപ് പുലമ്പുന്നതെന്നായിരുന്നു ഹമാസിന്റെ പരിഹാസം.
'ഗാസ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു വസ്തുവല്ല, അത് ഞങ്ങളുടെ അധിനിവേശ പലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണ്.ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ്റെ മാനസികാവസ്ഥയിൽ പലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് വലിയ പരാജയത്തിന്റെ സൂചനയാണ്. പലസ്തീൻ ജനത ഇത്തരത്തിലുള്ള നാടുകടത്തൽ പദ്ധതികളെ പരാജയപ്പെടുത്തും. ഗാസ അവിടുത്തെ ജനങ്ങളുടേതാണ്', ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസത്ത് അൽ റിഷെഖ് ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കരാർ ലംഘിച്ച് ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും അതിനാൽ ഇനി ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് അറിയിച്ചു.












Click it and Unblock the Notifications