ആശങ്കയൊഴിയാതെ ശ്രീലങ്ക; കൊളംബോയിൽ വീണ്ടും സ്ഫോടനമെന്ന് റിപ്പോർട്ട്, മരണസംഖ്യ ഉയരുന്നു
കൊളംബോ: ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ശ്രീലങ്കൻ ഉപ പ്രതിരോധമന്ത്രി വ്യക്തമാക്കി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട 17 വിദേശികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം ഐഎസ് ഏറ്റെടുത്തിരുന്നു. 9 ചാവേറുകളാണ് ആക്രമണത്തിൽ ഉൾപ്പെട്ടതെന്നാണ് സൂചന. 8 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർ ഉയർന്ന വിദ്യാഭ്യാസമുള്ളവരും സാമ്പത്തിക ഭദ്രതയുള്ളവരുമാണെന്ന് ഉപ പ്രതിരോധമന്ത്രി വിജേവർധനെ വ്യക്തമാക്കി. അതേ സമയം കൊളംബോയിലെ സാവിയോ സിനിമാ തീയേറ്ററിന് സമീപം മറ്റൊരു സ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ട്.
തീയേറ്ററിന്റെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം ദുരൂഹസാഹചര്യത്തിൽ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. പോലീസ് ഇവിടെ നിയന്ത്രിത സ്ഫോടനം നടത്തിയതാണെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി സെന്റ് ആന്റണീസ് പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന വാനിലെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം ഉണ്ടായിരുന്നു. ആർക്കും പരുക്കുകളില്ലെന്നാണ് സൂചന.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കിൽ തുടരത്തുടരെ എട്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടവുകളിലുമായിരുന്നു സ്ഫോടനം. അതേ സമയം നെഗോംബോയിലെ സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ സ്ഫോടനം നടത്തിയ ചാവേറിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. തോളിൽ തൂക്കിയ ബാഗുമായി ഒരു യുവാവ് പള്ളിയിലേക്ക് പ്രവേശിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications