ഉപരോധം പിടിച്ചുലച്ചു; ഒടുവില്‍ നഷ്ടം സമ്മതിച്ച് ഖത്തര്‍ എയര്‍വെയ്‌സ് തലവന്‍
അന്താലിയ: അറബ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതായി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാകിര്‍. തുര്‍ക്കിയിലെ അന്താലിയയില്‍ നടക്കുന്ന യൂറോഷ്യ എയര്‍ഷോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഉപരോധം കാരണം കമ്പനിക്ക് വലിയ നഷ്ടമുണ്ടായതായും എന്നാല്‍ നഷ്ടം എത്രയെന്ന് പറയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ ജൂണില്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ലാഭകരമായിരുന്ന പല റൂട്ടുകളും നഷ്ടത്തിലാവാന്‍ കാരണമായി. ഈ നാല് രാജ്യങ്ങളിലെയും 18 കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതാണ് വലിയ തിരിച്ചടിയായത്. മാത്രമല്ല, ഈ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചതിനാല്‍ ഇതുവഴി പോവേണ്ട വിമാനങ്ങള്‍ ഏറുദൂരം ചുറ്റിസഞ്ചരിക്കേണ്ടിവന്നു. ഇത് ഇന്ധനച്ചെലവില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കിയതായും അദ്ദേഹം അറിയിച്ചു. ഇതാദ്യമായാണ് ഉപരോധം കാരണം കമ്പനി വലിയ നഷ്ടത്തിലാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സമ്മതിക്കുന്നത്.
ഉപരോധം തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കേണ്ട സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഉപരോധം കാരണം നഷ്ടങ്ങളുണ്ടായെങ്കിലും അത് മറികടക്കുന്നതിനായി പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് ആരംഭിച്ചതായും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പറക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. 2020 അവസാനത്തോടെ പുതിയ 50 വിമാനങ്ങളും 50 ലക്ഷ്യങ്ങളും 10 ദശലക്ഷം യാത്രികരെയുമാണ് ഖത്തര്‍ എയര്‍വെയ്‌സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പ് വരുന്നതോടെ 250 കേന്ദ്രങ്ങളിലേക്ക് വിമാന-കാര്‍ഗോ സര്‍വീസുകള്‍ നടത്താന്‍ ഖത്തര്‍ എയര്‍വെയ്‌സിന് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 150 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വനീസുകള്‍ നടത്തുന്നത്.