വിമാനത്താവളത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; സ്ത്രീ യാത്രക്കാരെ പരിശോധിച്ച് ഖത്തർ എയർവെയ്സ്
ദില്ലി; ദോഹ-സിഡ്നി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ സ്ത്രീകളെ ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു. വിമാനത്താവളത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയായിരുന്നു സ്ത്രീകളെ പരിശോധിച്ചത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ ഖത്തർ അധികൃതരോട് കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഒക്ടോബർ 2 ന്, ദോഹയിൽ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആർ 908 വിമാനത്തിലെ സ്ത്രീകൾക്കായിരുന്നു ദുരനുഭവം. സ്ത്രീകളോട് വിമാനത്താവളത്തിൽ ഇറങ്ങി ആംബുലൻസിൽ വെച്ച് വസ്തം മാറ്റി പരിശോധനയ്ക്ക് വിധേയമാകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ യാത്രക്കാരുടെ കൂട്ടത്തിലുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ദേഹപരിശോധന.അടിവസ്ത്രം ഉൾപ്പെടെ മാറ്റിയാണ് പരിശോധന നടത്തിയതെന്ന് യാത്രക്കാർ പറഞ്ഞു.
സ്ത്രീകൾ പ്രസവിച്ചിരുന്നോ എന്ന് കണ്ടെത്താൻ യൂട്രസ് ഭാഗത്തും അടിവയറ്റിലുമെല്ലാമാണ് പരിശോധന നടത്തിയതെന്ന് ദി ഗാഡിയൻ റിപ്പോർട്ട് ചെയ്തു. ടോയ്ലെറ്റിലാണ് പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം സംഭവത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഖത്തറി അധികൃതരുമായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ വാണിജ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തെക്കുറിച്ചുള്ള വിശദവും സുതാര്യവുമായ വിവരങ്ങൾ ഉടൻ നൽകുമെന്ന് ഖത്തർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം, ഖത്തർ എയർവേയ്‌സ് സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. ഇക്കാര്യത്തിൽ വിമാനത്തിലെ ഒരു യാത്രക്കാരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.