പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കടുത്ത ഇറാന് വിരോധി; യുഎസ് ഇറാനെ ആക്രമിക്കുമോ?
തെല്‍അവീവ്: പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയുക്തനായ ജോണ്‍ ബോള്‍ട്ടണ്‍ കടുത്ത ഇറാന് വിരോധിയെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉപദേഷ്ടാവ് മക്മാസ്റ്ററെ നീക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് അവരോധിച്ചതോടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ക്ക് ശക്തിപകരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചു
ബോള്ട്ടന് നേരത്തേ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചിരുന്നതായി മുന്‍ ഇസ്രായേലി പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. യുഎന്നിലെ യുഎസ് അംബാസഡറായിരുന്ന സമയത്താണ് ജോണ്‍ ബോള്ട്ടന് ഇറാനെ ആക്രമിക്കാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് 2002 മുതല്‍ 2006 വരെ ഇസ്രായേല്‍ പ്രതിരോധ തലവനായിരുന്ന ഷോള് മൊഫാസ് പറഞ്ഞു. തെല്‍ അവീവില്‍ നടന്ന ഒരു സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജ് ബുഷ് പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
ബലപ്രയോഗം ബോള്‍ട്ടന്റെ രീതി
എന്നാല്‍ ഇറാനെ ആക്രമിക്കുന്നത് പന്തിയല്ലെന്ന നിലപാടായിരുന്നു തനിക്കെന്നും ഇറാന് തങ്ങളെ ആക്രമിക്കുമെന്ന് ഉറപ്പാവുന്ന ഘട്ടത്തില്‍ മാത്രമേ അത്തരമൊരു നിലപാട് സ്വീകരിക്കാവൂ എന്നുമാണ് തന്റെ അഭിപ്രായെന്നും ഷോള് മൊഫാസ് പറഞ്ഞു. യു.എന്നിലെ അംബാസഡറായിരിക്കെ പലവിഷയങ്ങളിലും ഇരുക്കുമുഷ്ടി നിലപാട് സ്വീകരിച്ച അദ്ദേഹം, മിക്ക രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുമായി നല്ല ബന്ധത്തിലായിരുന്നില്ല.
ഇറാന് ആണവ കരാറിനെതിരായ നിലപാട്
ഇറാനെതിരായ ഉപരോധം ലഘൂകരിക്കുന്നതിന് പകരമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അന്താരാഷ്ട്ര ആണവ കരാര്‍ ഒപ്പുവയ്ക്കുന്നതിനെ ശക്തമായി എതിര്‍ത്തയാളായിരുന്നു ട്രംപിന്റെ പുതിയ ഉപദേഷ്ടാവായ ബോള്ട്ടന്. ആണവകരാറിനെ വിമര്‍ശിച്ച് ഇദ്ദേഹം ന്യുയോര്‍ക്ക് ടൈംസില്‍ 'ടു സ്റ്റോപ്പ് ഇറാന്‍സ് ബോംബ്, ബോംബ് ഇറാന്' എന്ന തലക്കെട്ടിലെഴുതിയ ലേഖലനത്തില്‍ ഇറാനു മേല്‍ ബോംബിടുകയാണ് ഇറാന് ആണവ ബോംബ് ആര്‍ജ്ജിക്കുന്നത് തടയാനുള്ള വഴിയെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇറാനെ ആക്രമിക്കുമോ?
ഇറാന് ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന് ശക്തമായി വാദിക്കുകയും അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ഉപദേശകന്റെ നിയമനം കരാറിന്റെ മരണമണിയാവുമോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനെതിരേ ശക്തമായ നിലപാടെടുക്കുന്ന സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ശക്തമായ പശ്ചാത്തലത്തില്‍ യു.എസ് ഇറാനെ നേരിട്ട് അക്രമിക്കുകയോ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുകയോ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍.
കിഴക്കന്‍ ഗൗത്തയിലെ പ്രധാന നഗരങ്ങള്‍ സിറിയ തിരിച്ചുപിടിച്ചു; കീഴടങ്ങിയ വിമത പോരാളികള്‍ക്ക് സുരക്ഷ
ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം.. 37 പേർ വെന്ത് മരിച്ചു.. നിരവധി പേർക്ക് പരിക്ക്!!