ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളികളിൽ സ്ഫോടന പരമ്പര; 9 പേർ കൊല്ലപ്പെട്ടു, രക്തക്കളമായി ദേവാലയങ്ങൾ
ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ രാവിലെ 7.30ഓടെയാണ് പള്ളികൾക്ക് നേരെ ആക്രമണമുണ്ടായത്.
ജക്കാർത്ത: ഇന്തോനേഷ്യയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാൽപ്പതിലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികൾക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്.
ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ രാവിലെ 7.30ഓടെയാണ് പള്ളികൾക്ക് നേരെ ആക്രമണമുണ്ടായത്. പത്ത് മിനിറ്റിനുള്ളിൽ മൂന്ന് പള്ളികളിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഒരിടത്ത് ചാവേറാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികൾ താമസിക്കുന്ന മേഖലയാണ് സുരബായ. ഇവിടുത്തെ സാന്റ മറിയ കത്തോലിക്ക് ചർച്ച് ഉൾപ്പെടെയുള്ള പള്ളികൾക്ക് നേരെയാണ് ഞായറാഴ്ച രാവിലെ ആക്രമണമുണ്ടായത്.
ഇതിനുമുൻപും ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ മതവിശ്വാസികൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മുസ്ലീം തീവ്രഗ്രൂപ്പുകളായിരുന്നു ആക്രമണത്തിന് പിന്നിൽ. അതേസമയം, മെയ് 13ലെ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.