ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഭൂരിപക്ഷം നഷ്ടമായി; ബ്രെക്സിറ്റ് നീക്കത്തിന് തിരിച്ചടി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. കൺസർവേറ്റീവ് എംപിമാരിലൊരാൾ യൂറോപ്യൻ അനുകൂല കക്ഷിയായ ലിബറൽ ഡെമോക്രാറ്റ്സിലേക്ക് കൂറുമാറിയതോടെയാണ് ബോറിസിന് ഭൂരിപക്ഷം നഷ്ടമായത്. കൺസർവേറ്റീവ് പാർട്ടി എംപി ഫിലിപ്പ് ലീയാണ് ബ്രെക്സിറ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ കൂറുമാറിയത്.
ഡികെ ശിവകുമാര്‍ അറസ്റ്റില്‍... നാല് ദിവസത്തെ ചോദ്യം ചെയ്യല്‍, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്!!
ഇതോടെ ഉടൻ തന്നെ ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. 650 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായെങ്കിലും സർക്കാർ താഴെ വീഴില്ല. മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബർ 31ന് തന്നെ ബ്രക്സിറ്റ് നടപടികൾ പൂർത്തിയാക്കി യൂറിപ്യൻ യൂണിയനിൽ നിന്നും പുറത്തുവരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോൺസൺ.
അതേസമയം ഉടമ്പടി രഹിത ബ്രെക്സിറ്റ് തടയാൻ പ്രതിപക്ഷം എംപിമാരും ഭരണ പക്ഷത്തുള്ള കൺസർവേറ്റീവ് എംപിമാരും ചേർന്ന് പാർലമെന്റിൽ നിയമനിർമാണത്തിന് നീക്കം നടത്തിയിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ബ്രെക്സിറ്റ് നീക്കങ്ങളെ ദുർബലപ്പെടുത്തുന്ന എംപിമാരുടെ നടപടി കീഴടങ്ങലാണെന്നായിരുന്നു ബോറിസ് ജോൺസന്റെ വിമർശനം. എതിര് നിൽക്കുന്നവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറാനുള്ള ബോറിസ് ജോൺസന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൺസർവേറ്റീവ് എംപിയുടെ കൂറുമാറ്റത്തോടെ ജനുവരി 31വരെ ബ്രെക്സിറ്റ് നടപടികൾ വൈകിപ്പിക്കാമെന്നാണ് വിമതരുടെ വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ 3 തവണ പാർലമെന്റ് തള്ളിയിരുന്നു.