ബോറിസ് ജോൺസണ് വീണ്ടും തിരിച്ചടി; . ബ്രക്സിറ്റ് നീട്ടി വയ്ക്കാനുള്ള ഭേദഗതിക്ക് അംഗീകാരം
ലണ്ടൻ: ബ്രക്സിറ്റ് നീട്ടി വയ്ക്കാനുള്ള ഭേദഗതിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ഭൂരിപക്ഷം. പുതിയ ബ്രക്സിറ്റ് കരാറിന്റെ ഉള്ളടക്കത്തെ കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് എംപിമാർ വാദിച്ചു. ഈ മാസം 31നാണ് യൂറോപ്യൻ യൂണിയൻ വിട്ടു പോകാനുള്ള കാലാവധി അവസാനിക്കുന്നത്. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഭേദഗതി പാസായത്.
അടുത്ത വർഷം ജനുവരി വരെ ബ്രക്സിറ്റിനുള്ള കാലാവധി നീട്ടണമെന്ന് ബ്രസൽസിനോട് ആവശ്യപ്പെടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ പ്രേരിപ്പിക്കുന്നതാണ് ഭേദഗതി. നിയമങ്ങൾ നടപ്പിലാക്കിയ ശേഷം ബ്രക്സിറ്റ് മതിയെന്നാണ് ഭേഗഗതിയിൽ പറയുന്നത്. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പാർലമെന്റ് അവധി ദിവസം സമ്മേളിക്കുന്നത്.

പുതിയ ഉടമ്പടി അംഗീകരിച്ച് ഒക്ടോബർ 31ന് മുമ്പായി യൂറോപ്യൻ യൂണിയൻ വിടുകയെന്നതായിരുന്നു യുകെയ്ക്കും യൂറോപ്പിനും മികച്ച തീരുമാനമെന്നാണ് ബോറിസ് ജോൺസൺ പ്രതികരിച്ചത്. 2016ലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിക്കുന്നത്. മൂന്ന് വർഷം പിന്നിട്ടിട്ടും ബ്രക്സിറ്റ് നടപടി പൂർത്തിയാകാത്തത് തിരിച്ചടിയാകുമെന്നാണ് ബോറിസ് ജോൺസന്റെ വാദം. യൂറോപ്യൻ യൂണിയനുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. തെരേസ മെയ് സർക്കാർ 3 തവണ കരാർ അവതരിപ്പിച്ചെങ്കിലും എംപിമാർ നിരാകരിക്കുകയായിരുന്നു.












Click it and Unblock the Notifications