ഒടുവിൽ രാജിവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ; ഇനി ആൻഡി ബർൺഹാം?ചർച്ചകൾ സജീവം
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു. ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ പ്രസംഗത്തിലാണ് സ്റ്റാർമർ രാജി സ്ഥിരീകരിച്ചത്. ലേബർ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നതകളുമാണ് രാജിയിൽ കലാശിച്ചത്.
താൻ നേരത്തെ തന്നെ രാജാവ് ചാൾസ് മൂന്നാമനോട് തീരുമാനത്തെക്കുറിച്ച് അറിയിച്ചതായും പുതിയ ലേബർ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.താൻ പാർട്ടി നേതാവായി സ്വീകരിച്ച എല്ലാ തീരുമാനങ്ങളും രാജ്യത്തിന്റെ നന്മ മുൻനിർത്തിയാണെന്ന് സ്റ്റാർമർ പ്രസംഗത്തിൽ പറഞ്ഞു. ലേബർ പാർട്ടിയെ രാഷ്ട്രീയമായും സാമ്പത്തികമായും നൈതികമായും തകർച്ചയിൽ നിന്ന് തിരികെ കൊണ്ടുവന്നതായും, പാർട്ടിയിലെ ജൂതവിരോധ (ആന്റി-സെമിറ്റിസം) പ്രശ്നങ്ങൾ അവസാനിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

"രണ്ട് വർഷം മുൻപ് ഡൗണിങ് സ്ട്രീറ്റിൽ പ്രവേശിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ രാഷ്ട്രീയത്തിലേക്ക് വന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചാണ് സ്റ്റാർമർ ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടായിരുന്നു ലേബർ പാർട്ടിയുടെ തിരിച്ചുവരവ്. . എന്നാൽ തുടക്കത്തിൽ ലഭിച്ച ശക്തമായ ജനപിന്തുണ നിലനിർത്താൻ സ്റ്റാർമർ ഭരണത്തിന് കഴിഞ്ഞില്ല.
സാമ്പത്തിക പ്രതിസന്ധി, പൊതുസേവന രംഗത്തെ പ്രശ്നങ്ങൾ, പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകൾ എന്നിവ സർക്കാരിന് അവമതിപ്പ് ഉണ്ടാക്കി.
മെയ് മാസത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെ തന്നെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളികൾ ശക്തമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപതോളം മന്ത്രിമാരാണ് സ്റ്റാർമർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.
അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂലൈ 9-ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പാർലമെന്റിന്റെ വേനൽ അവധിക്ക് മുൻപേ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനാണ് ലേബർ പാർട്ടിയുടെ നീക്കം.
ഇതിനിടയിൽ സ്റ്റാർമറിൻ്റെ പ്രധാന എതിരാളി കൂടിയായ ആൻഡി ബർൺഹാം ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപെടുന്നതെന്നാണ് സൂചന.മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോട് കൂടിയാണ് സ്റ്റാമറിൻ്റെ രാജിയിലേക്കുള്ള വഴി വേഗത്തിലായതെന്നും വിലയിരുത്തലുകളുണ്ട്.












Click it and Unblock the Notifications