സ്വന്തം ചോരയിൽ പിറന്ന 13 മക്കളെ ചങ്ങലക്കിട്ട മാതാപിതാക്കൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥകൾ
കാലിഫോർണിയ: ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിലേക്കാൾ പീഡനമാണ് സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് ഇൗ സഹോദരങ്ങൾക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി അതിക്രൂരമായ പീഡനങ്ങൾക്കാണ് കാലിഫോർണിയയിലെ ഇൗ ദമ്പതികൾ തങ്ങളുടെ മക്കളെ ഇരയാക്കിയത്. ചങ്ങലയിൽ ബന്ധിച്ചും, ഭക്ഷണം നൽകാതെയും കുട്ടികളെ പീഡിപ്പിച്ചു. കാലിഫോർണിയ സ്വദേശികളായ ഡേവിഡ് ടർപിനും ഭാര്യ ലൂയിസ് ടർപിനുമാണ് ചിന്തിക്കാൻ പോലും കഴിയാത്ത ക്രൂരതകൾ സ്വന്തം മക്കളോട് ചെയ്തത്.
സഹോദരങ്ങളിലെ 17കാരിയായ പെൺകുട്ടി 2 വർഷമായി നടത്തുന്ന ശ്രമങ്ങൾക്കൊടുവിൽ രക്ഷപെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിയുന്നത്. സ്വന്തം അമ്മ തങ്ങളെ പലതവണ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും അച്ഛൻ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. 2 മുതൽ 29 വയസുവരെ പ്രായത്തിലുള്ളവരാണ് കുട്ടികൾ.
ക്രൂരമായ പീഡനം
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്. കയർ ഉപയോഗിച്ചായിരുന്നു ആദ്യം കെട്ടിയിട്ടിരുന്നത്, പിന്നീട് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. വിശപ്പകറ്റാൻ പോലുമുള്ള ഭക്ഷണം തങ്ങൾക്ക് നൽകിയിരുന്നില്ല. അച്ഛനും അമ്മയും വിലകൂടിയ ഭക്ഷണങ്ങൾ കഴിക്കുമായിരുന്നു പക്ഷെ ഒരിക്കൽ പോലും അതിന്റെ രുചി തങ്ങൾ അറിഞ്ഞിട്ടില്ല- പെൺകുട്ടി പറഞ്ഞു. അധികൃതർ കുട്ടികളെ രക്ഷപെടുത്തി കൊണ്ടുവന്നപ്പോൾ പോഷകാഹാരക്കുറവുമൂലം ആരോഗ്യം ക്ഷയിച്ച നിലയിലായിരുന്നു കുട്ടികൾ. പതിനേഴ് വയസായ പെൺകുട്ടിക്ക് കാഴ്ചയിൽ 10 വയസ് പ്രായമാണ് തോന്നിയിരുന്നുത്. 29 വയസുള്ള മൂത്ത സഹോദരന്റെ തൂക്കം 35 കിലോയും.
കുളിക്കാൻ പോലും
വർഷത്തിൽ ഒരുതവണ മാത്രമാണ് കുട്ടികൾക്ക് കുളിക്കാൻ അനുവാദമുണ്ടായിരുന്നത്. മറ്റ് ദിവസങ്ങളിൽ കൈത്തണ്ടയ്ക്ക് മുകളിൽ നനഞ്ഞാൽ പോലും വെള്ളത്തിൽ കളിച്ചുവെന്ന് പറഞ്ഞ് മർദ്ദിക്കും. വീട് നിറയെ കളിപ്പാട്ടങ്ങളുണ്ട്, പക്ഷെ കളിക്കാൻ അനുവദിച്ചിരുന്നില്ല. പലതിന്റെയും പൊതി തുറക്കുകപോലും ചെയ്യാത്ത നിലയിലായിരുന്നു. ഒരിക്കൽ 22 വയസുള്ള തന്റെ സഹോദരൻ കെട്ടഴിക്കാൻ ശ്രമിച്ചതിന് ആറര വർഷത്തോളം കെട്ടിയിട്ടു-പെൺകുട്ടി പറഞ്ഞു.
ലൈഗിക പീഡനവും
പിതാവ് തന്നെയും സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. 12 വയസ് മുതൽ തുടങ്ങിയതാണ് പീഡനം. പാന്റ് അഴിപ്പിച്ച് മടിയിൽ ഇരുത്തുകയും വായിൽ ഉമ്മ വയ്ക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ജസ്റ്റിൻ ബീബറിൻരെ വീഡിയോ ഫോണിൽ കണ്ടതിന് അമ്മ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നീ മരിക്കണം, നരകത്തിൽ പോണം എന്ന് പറഞ്ഞായിരുന്നു ഉപദ്രവം. ഒരിക്കൽ പോലും തന്നോടോ സഹോദരങ്ങളോടെ മാതാപിതാക്കൾ സ്നേഹത്തോടെ പെരുമാറിയിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞു.
പുറംലോകവുമായി ബന്ധമില്ല
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ടർപിൻ ദമ്പതികൾ കുട്ടികളെ വളർത്തിയത്. സ്കൂളിൽ വിട്ടിരുന്നില്ല, വീട്ടിലിരുന്നായിരുന്നു പഠനം. ഇത്രയും വർഷമായിട്ടും കുട്ടികൾ ഒരു ഡോക്ടറെപോലും കണ്ടിട്ടില്ല. വീട്ടിലുണ്ടായിരുന്ന ഡി ആക്ടിവേറ്റ് ചെയ്ത മൊബൈൽ ഫോണിൽ നിന്നും എമർജൻസി നമ്പരിലേക്ക് 17 കാരിയായ പെൺകുട്ടി ഫോൺ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ജനുവരിയിൽ ആയിരുന്നു അത്. പോലീസ് സ്ഥലത്തെത്തുമ്പോൾ 3 കുട്ടികളെ കെട്ടിയിട്ട നിലയിലായിരുന്നു. അസഹനീയമായ ഗന്ധമായിരുന്നു കുട്ടികൾക്ക്
ശിക്ഷ
മാനസീകവും ശാരീരികവുമായി കുട്ടികളെ പീഡിപ്പിച്ചതും തടങ്ങലിൽ പാർപ്പിച്ചതും ഉൾപ്പെടെ 50 വകുപ്പുകളാണ് ഡേവിസ് ടർപിനും ലൂയിസ് ടർപിനുമെതിരെ ചുമത്തിയിരിക്കുന്നത്. 94 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. കോടതിയിൽ വിചാരണയ്ക്കിടെ പെൺകുട്ടി എമർജൻസി നമ്പരിലേക്ക് വിളിച്ച് സഹായം അപേക്ഷിക്കുന്നത് കേൾപ്പിച്ചപ്പോൾ ലൂയിസ് ടർപിൻ പൊട്ടിക്കരഞ്ഞു.