ഇന്ത്യയിലെ ദുരഭിമാന കൊല, പാകിസ്താനിലെ തീവ്രവാദം, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടല്‍ കഴിഞ്ഞിട്ടില്ല
ബ്രിട്ടന്റെ പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കിയ വിശദമായ റിപ്പോര്‍ട്ടിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ ഇടപെടലുകളെ കുറിച്ച് വിവരിക്കുന്നത്
ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോര്‍ത്തിയ സംഭവത്തില്‍ ലോകം ഒന്നടങ്കം ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ അനിലിറ്റിക്ക ഇടപെട്ടുവെന്നത് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരനും വിസില്‍ ബ്ലോവറുമായ ക്രിസ്റ്റഫര്‍ വെയിലി. ഇന്ത്യയിലെ ദുരഭിമാന കൊലകള്‍, പാകിസ്താനിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ എന്നീ കാര്യങ്ങില്‍ അനലിറ്റിക്ക നിരീക്ഷണം നടത്തിയെന്നാണ് വെയിലിയുടെ വെളിപ്പെടുത്തല്‍.
അതേസമയം ദീര്‍ഘനാളായി ഏഷ്യന്‍ രാജ്യങ്ങളില്‍ ഇടപെട്ട് കൊണ്ടിരിക്കുകയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ഇവരുമായി കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നതായി കരുതേണ്ടി വരും. നേരത്തെ കോണ്‍ഗ്രസിന് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നു.
ദുരഭിമാന കൊലപാതകങ്ങള്‍
ബ്രിട്ടന്റെ പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കിയ വിശദമായ റിപ്പോര്‍ട്ടിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക നടത്തിയ ഇടപെടലുകളെ കുറിച്ച് വിവരിക്കുന്നത്. ഡിജിറ്റല്‍, സാംസ്‌കാരികം, മീഡിയ, കായികം തുടങ്ങിയ മേഖലയില്‍ ഇവര്‍ ഇടപെട്ടിട്ടുണ്ടെന്ന് വെയിലി പറയുന്നു. 2009-10 വര്‍ഷത്തിലാണ് ഇന്ത്യയിലെ പങ്കാളികളായ എസ്‌സിഎല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ദുരഭിമാന കൊലപാതകങ്ങളെ കുറിച്ച് കേംബ്രിഡ്ജ് അനലിറ്റിക്ക പഠനം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് പഠനവിധേയമാക്കിയത്. ഇതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ സാംസ്‌കാരി-സാമൂഹിക അന്തരീക്ഷമാണ് ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു. അതേസമയം ഇതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞ വ്യക്തിയുടെ പേര് വെയിലി വെളിപ്പെടുത്തിയിട്ടില്ല.
ജിഹാദി പ്രവര്‍ത്തനങ്ങള്‍
തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേംബ്രിഡ്ജ് അനലിറ്റിക്ക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ സൂക്ഷമമായി ശ്രദ്ധിച്ചിരുന്നു. ഇത് എങ്ങനെ കുറയ്ക്കാന്‍ പറ്റും എന്നുള്ള പഠനവും ഇവര്‍ നടത്തിയിരുന്നു. 2008 ഒക്ടോബറില്‍ പാകിസ്താനിലുള്ള ഒരു പ്രമുഖ സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്കയെ ഇതിനായി സമീപിച്ചെന്ന് വെയിലി പറയുന്നു. പാകിസ്താനിലെ ആദിവാസി മേഖലയിലും പശ്ചിമ മേഖലയിലും പാക് അധീന കശ്മീരിലുമാണ് അനലിറ്റിക്ക സര്‍വേ നടത്തിയത്. ജിഹാദി ഗ്രൂപ്പുകള്‍ക്ക് എവിടെ നിന്നാണ് പിന്തുണ ലഭിക്കുന്നത് എന്ന് ഇതുവഴി കണ്ടെത്തിയെന്ന് വെയ്‌ലി പറയുന്നു. ഇതുപ്രകാരം പ്രാദേശിക തലത്തില്‍ സാധാരണക്കാര്‍ക്ക് പിന്തുണ നല്‍കി വീരപരിവേഷത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. മുതിര്‍ന്ന സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തികൊണ്ടുവരിക, വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയായിരുന്നു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍.
വിവരങ്ങള്‍ ദുരുപയോഗം ചെയ്തു
പല രാജ്യങ്ങളിലുള്ള പ്രമുഖരുമായി കൈകോര്‍ത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക വളരെ മോശപ്പെട്ട കാര്യങ്ങള്‍ ചെയ്തതായി വെയിലി പറയുന്നു. ഇന്ത്യയിലെ സാമൂഹ്യസാഹചര്യങ്ങള്‍ മനസിലാക്കിയ അനലിറ്റിക്ക അവിടെയുള്ള തിരഞ്ഞെടുപ്പിനെ വെറും പ്രഹസനമാക്കി. പാകിസ്താനില്‍ പിന്നീട് തീവ്രവാദം വളരുന്നതാണ് കണ്ടത്. ഇതൊക്കെ ഇവര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ ഉണ്ടായ പ്രശ്‌നങ്ങളാണെന്് വെയിലി ആരോപിക്കുന്നു. ഇന്ത്യയില്‍ ഇവര്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചതെന്നും വെയിലി പറയുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ സഹായം തേടിയിരുന്നു. അതേസമയം ദുരഭിമാന കൊലപാതകങ്ങള്‍ക്ക് കാരണമായി ഇന്ത്യയില്‍ ജാതി വ്യവസ്ഥ ആഴത്തില്‍ വേരോടിയതാണെന്നും ഇതിനെ പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും മനസാല്‍ അംഗീകരിച്ചതും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക റിപ്പോര്‍ട്ടില്‍ പറയുന്നു.
കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു! ഇന്ത്യയിൽ ഓഫീസും... വിവാദ വെളിപ്പെടുത്തൽ...
ഫേസ്ബുക്കിന് എട്ടിന്റെ പണി!! കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ നഷ്ടക്കണക്ക്, കമ്പനികള്‍ കൈയ്യൊഴിയുന്നു!!
രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍, സംഘര്‍ഷസ്ഥലത്ത് ഭീഷണി മുഴക്കി, പോലീസ് കേസെടുത്തു!!