പോള്‍ ബിയ, 85 വയസ്സ്; ഏഴാം തവണയും ജനവിധി തേടുന്ന കാമറൂണ്‍ പ്രസിഡന്റ്
കാമറൂണ്‍: 1982ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ് കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയ. ഇപ്പോള്‍ അദ്ദേഹത്തിന് 85 വയസ്സായെങ്കിലും ഏഴാം തവണയും തെരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങാന് തയ്യാറായി നില്‍ക്കുകയാണ് അദ്ദേഹം. 1960ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ 1982ല്‍ പോള്‍ പ്രസിഡന്റാവുന്നത് വരെ അഹ്മദോ അഹിദ്ജോയായിരുന്നു രാജ്യത്തിന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് പോളിന് പ്രസിഡന്റാവാന്‍ അവസരം ലഭിച്ചത്.
രാജ്യത്തിനു മുമ്പിലെ വെല്ലുവിളികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഒന്നിച്ചുനിന്ന് കാമറൂണിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഒക്ടോബര്‍ ഏഴിനാണ് കാമറൂണില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാരോപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗം നടത്തുന്ന ആംഗ്ലോഫോണ്‍ വിഘടനവാദം, ബൊക്കോഹറാം ഭീകരവാദം തുടങ്ങിയ വന്‍ വെല്ലുവിളികളെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതിയ തെരഞ്ഞെടുപ്പ്.
ഇത്തവണയും തെരഞ്ഞെടുപ്പില്‍ വിജയം നേടാനായാല്‍ 90കളിലും രാജ്യത്തിന്റെ പ്രസിഡന്റാവാന്‍ പോളിന് കഴിയും. ഇതിനു മുമ്പ് ഇക്വറ്റോറിയല്‍ ഗിനിയയുടെ പ്രസിഡന്റ് തിയോഡറോ ഒബിയാംഗ് ബസോഗോയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡോമാക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ഥിയായ 49കാരന് ജോഷ്വ ഒസീഹ് ആണ് പോള്‍ ബിയയുടെ മുഖ്യ എതിരാളി.
അതേസമയം, ജനങ്ങളുടെ വികാരം മാനിച്ചാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കുന്നതെന്നാണ് ബിയയുടെ സഹപ്രവര്‍ത്തനും മുന്‍മന്ത്രിയുമായ പ്രഫ. എല്‍വിസ് എന്ഗോളെയുടെ വിശദീകരണം. രാജ്യത്ത് കൂടുതല്‍ സ്ഥിരത കൊണ്ടുവരാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും പ്രഫസര്‍ പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് തന്നെ നിശ്ചയിക്കുന്ന സ്ഥാപനമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് എന്നതിനാല്‍ അദ്ദേഹത്തിന്റെ വിജയം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉറപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഓരോ തെരഞ്ഞെടുപ്പ് വരുന്തോറും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് വര്‍ധിച്ചുവരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്ക് വീണ്ടും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് 2008ല്‍ അദ്ദേഹം നടപ്പിലാക്കിയ ഭരണഘടനാഭേദഗതിയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 40ലേറെ പേര് കൊല്ലപ്പെട്ടിരുന്നു.