വെടിനിർത്തൽ കരാർ; രണ്ടാം സംഘത്തേയും വിട്ടയച്ച് ഹമാസ്,മോചിപ്പിച്ചത് 17 ബന്ദികളെ
ടെൽ അവീവ്: ബന്ദികളാക്കിയ 17 പേരെ കൂടി വിട്ടയച്ച് ഹമാസ്. ശനിയാഴ്ചയാണ് രാത്രിയാണ് രണ്ടാം ബാച്ച് ബന്ദികളെ മോചിപ്പിച്ചത്. ഇതിൽ 13 ഇസ്രായേൽ പൗരൻമാരും നാല് തായ്ലാൻഡ് പൗരൻമാരും ഉൾപ്പെടുന്നു. ബന്ദികളെ മോചിപ്പിച്ചതായി ഞായറാഴ്ച രാവിലെ ഇസ്രായേലും സ്ഥിരീകരിച്ചു. മോചിപ്പിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇസ്രായേൽ അറിയിച്ചു.
അതേസമയം ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് വൈകിപ്പിച്ചത് ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇസ്രായേൽ പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. വടക്കൻ ഗയസിലേക്ക് സഹായട്രക്കുകൾക്ക് പ്രവേശനം വിലക്കുന്നുവെന്നാണ് ഹമാസ് ആരോപിച്ചത്.

ശനിയാഴ്ച വൈകുന്നേരം ലെബനനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഹമാസ് നേതാവായ ഒസാമ ഹംദാൻ ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു. മോചിപ്പിക്കേണ്ട തടവുകാരുടെ പേരുകൾ വെച്ച് കളിക്കുകയാണ് ഇസ്രായേലെന്നും മടങ്ങാൻ ശ്രമിച്ച ഗസ നിവാസികൾക്ക് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർത്തിയെന്നും ഹമാസ് ആരോപിച്ചു.
എന്നാൽ ഹമാസിന്റെ ആരോപണം ഇസ്രായേൽ തള്ളി. മാത്രമല്ല ബന്ദികളാക്കിയ രണ്ടാമത്തെ സംഘത്തെ വിട്ടയച്ചില്ലെങ്കിൽ നാല് ദിവസത്തെ വെടിനിർത്തൽ നേരത്തെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.കരാറിന് അനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സംഘത്തെ വിട്ടയക്കുമെന്ന് പലസ്തീൻ അറിയിച്ചത്.
നിലവിൽ നാല് ദിവസത്തെ വെടിനിർത്തലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കരാർ പ്രകാരം ഹമാസ് ബന്ദികളാക്കിയ 50 പേരും ഇസ്രായേൽ ജയിലുകളിലുള്ള 150 പലസ്തീനികളേയുമാണ് മോചിപ്പിക്കുക. തുടർന്നുള്ള ഓരോ 10 ബന്ദികളേയും മോചിപ്പിച്ചാൽ ഒരു ദിവസം കൂടി വെടിനിർത്തൽ നീട്ടുമെന്നാണ് കരാർ വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാർ പ്രകരാം ഇതുവരെ 39 പലസ്തീൻ ബന്ദികളെയാണ് ഇസ്രായേൽ വിട്ടയച്ചത്.
അതേസമയം വെടി നിർത്തൽ കരാർ കൂടുതൽ ദിവസത്തേക്ക് നീളുമെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നൽകിയത്. ഖത്തർ അമീറുമായും ഖത്തർ പ്രധാനമന്ത്രിയുമായും കരാറിലെ സാധ്യതകളെക്കുറിച്ചും അവ പരിഹരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും ബൈഡൻ നേരിട്ട് സംസാരിച്ചതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സണും പറഞ്ഞു.












Click it and Unblock the Notifications