റഷ്യന്‍ എണ്ണയുടെ വരവ് കുറഞ്ഞതിന് കാരണം ഹൂതികളോ പേയ്മെന്റ് വിഷയമോ? രണ്ടും അല്ലെന്ന് കേന്ദ്രം
പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം റഷ്യയിൽ നിന്നുള്ള ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിതരണം കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. റഷ്യയില്‍ നിന്നുള്ള ചരക്കുകളുടെ കിഴിവ് ആകർഷകമല്ലാത്തതിനാൽ ഇന്ത്യൻ റിഫൈനർമാർ ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയായിരുന്നുവെന്നാണ് പെട്രോളിയം വകുപ്പ് മന്ത്രി വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗണ്യമായി കുറഞ്ഞ് വരികയാണ്. പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്നം മൂലം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് അടുക്കാതെ കടലില്‍ ചുറ്റിത്തിരിയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് കാരണം അല്ല, റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതെന്നാണ് മന്ത്രി പറയുന്നത്.

"ഇന്ത്യൻ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഏറ്റവും ലാഭകരമായ വിലയ്ക്ക് ഊർജം ലഭിക്കണമെന്ന് ഒരു നിബന്ധന മാത്രമേയുള്ളൂ. കിഴിവുകള്‍ ലഭിച്ചതോടെ റഷ്യൻ ഇറക്കുമതി 40 ശതമാനമായി ഉയർന്നു. ഇപ്പോൾ അവർ 33 ശതമാനമോ 28-29 ശതമാനമോ ആയി കുറഞ്ഞുവെങ്കിൽ അതിന്റെ പ്രശ്നം പേയ്മെന്റ് അല്ല." കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ എണ്ണ ഇറക്കുമതി ഓപ്ഷനുകൾ വൈവിധ്യവത്കരിക്കാൻ തുടങ്ങിയെന്നും, ഏറ്റവും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്യുന്ന ഏത് വില്‍പ്പനക്കാരില്‍ നിന്നും രാജ്യം ഏത് സമയത്തും എണ്ണ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. "പ്രതിദിനം ഉപയോഗിക്കുന്ന 5 ദശലക്ഷം ബാരലിൽ നമ്മള്‍ റഷ്യയിൽ നിന്ന് പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണ വാങ്ങുന്നു. അവർ കിഴിവ് നൽകുന്നില്ലെങ്കിൽ, നമ്മള്‍ എങ്ങനെ അത് വാങ്ങും" അദ്ദേഹം പറഞ്ഞു.
ഉക്രെയ്ൻ യുദ്ധകാലത്ത് പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമാണ് രാജ്യം കനത്ത വിലക്കിഴിവിൽ എണ്ണ നൽകാൻ തുടങ്ങിയത്. ആകർഷകമായ വിലക്കുറവ് കാരണം റഷ്യയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിൽപനക്കാരനായി ഇന്ത്യ പെട്ടെന്നുതന്നെ മാറുകയും ചെയ്തു. ചെങ്കടൽ പ്രതിസന്ധി ഇന്ത്യയിലെ ഇന്ധന വിതരണത്തെ ബാധിക്കില്ലെന്ന് ഹർദീപ് പുരി പറഞ്ഞു.
ചില വിതരണക്കാർ തങ്ങളുടെ റൂട്ട് മാറ്റി ഇപ്പോൾ കേപ് ഓഫ് ഗുഡ് ഹോപ്പിലൂടെയാണ് വരുന്നത്. ചെങ്കടലും സൂയസ് കനാലും ഒഴിവാക്കുന്നത് യാത്രാ ദൈർഖ്യം വർധിപ്പിക്കും. എന്നാൽ സൂയസ് കനാൽ ട്രാൻസിറ്റ് ഫീസ് നൽകേണ്ടതില്ല. "അതിനാൽ ഇത് സമതുലിതമാക്കുന്നു. അതുകൊണ്ട് തന്നെ പെട്രോള്‍ വില ഉയരില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്നും ധനമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം തയ്യാറാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അത്തരം പദ്ധതികളൊന്നും കേന്ദ്രത്തിനില്ലെന്ന് പുരി വ്യക്തമാക്കി.












Click it and Unblock the Notifications