സ്‌കൂള്‍ കെട്ടിടം ഇസ്രായേലി സൈന്യം തകര്‍ത്തു; വെസ്റ്റ്ബാങ്കിലെ കുട്ടികള്‍ പഠിക്കുന്നത് ടെന്റില്‍
സ്‌കൂള്‍ കെട്ടിടം ഇസ്രായേലി സൈന്യം തകര്‍ത്തു; വെസ്റ്റ്ബാങ്കിലെ കുട്ടികള്‍ പഠിക്കുന്നത് ടെന്റില്‍
വെസ്റ്റ്ബാങ്ക്: കുളിച്ചൊരുങ്ങി പുതിയ പുസ്തകങ്ങളുമായി അധ്യയനവര്‍ഷം ആരംഭത്തില്‍ അക്ഷരം നുകരാനെത്തിയതായിരുന്നു ജുബെറ്റ് അദ്ദിബ്ബ് പ്രൈമറി സ്‌കൂളിലെ ഫലസ്തീന്‍ വിദ്യാര്‍ഥികള്‍. തലേന്നു വരെ അവിടെയുണ്ടായിരുന്ന പുതിയ സ്‌കൂള്‍ തകര്‍ന്നുകിടക്കുന്നത് കണ്ട കുട്ടികളുടെ ഹൃദയവും തകര്‍ന്നു. തങ്ങള്‍ പഠിച്ചിരുന്ന ആറു ക്ലാസ്സ് മുറികള്‍ക്കു പകരം വെറുമൊരു തറ മാത്രം ബാക്കി. ബുക്കും സ്ലേറ്റും നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോഴുണ്ടായ വിങ്ങലില്‍ അവരുടെ കണ്ണുകള്‍ നനഞ്ഞു.
കൊടുംചൂടില്‍ പഠനം ടെന്റില്‍
അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ കാലത്ത് 7.30നു തന്നെയെത്തിയ ഗണിത അധ്യാപകന്‍ ഇബ്തിശാം ശൈബത്താണ് സ്‌കൂള്‍ തകര്‍ന്ന ദാരുണമായ കാഴ്ച ആദ്യം കണ്ടത്. ആദ്യമൊന്ന് തകര്‍ന്നു പോയെങ്കിലും മറ്റുള്ളവരുമായി ചേര്‍ന്ന് താല്‍ക്കാലിക സംവിധാനമൊരുക്കാനുള്ള ശ്രമമായി പിന്നീട്. അങ്ങനെയാണ് സ്‌കൂള്‍ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ടെന്റുയര്‍ന്നത്. ആറ് ക്ലാസുകള്‍ക്ക് ആകെയുള്ളത് രണ്ട് ബ്ലാക്ക് ബോര്‍ഡും കുറച്ച് കസേരകളും മാത്രം. പക്ഷെ, കൊടും ചൂടില്‍ ടെന്റിനകത്ത് ഇരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് വലിയ തടസ്സമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഗ്രാമത്തിന്റെ ഏക ആശ്രയം
ബെത്ത്‌ലെഹേമിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജുബെറ്റ് അദ്ദിബ്ബ് ഗ്രാമത്തിലെ 160 ഫലസ്തീന്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള ഏക ആശ്രയമായിരുന്നു സ്‌കൂള്‍. കിന്റര്‍ഗാര്‍ട്ടന്‍ പ്രായം കഴിഞ്ഞ കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്തൊന്നും സ്‌കൂളില്ല. കിലോമീറ്ററുകള്‍ നടന്നോ ബസ്സിലോ വേണം തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെത്താന്‍. ചെറിയ കുട്ടികള്‍ക്ക് ഇത് വലിയ പ്രയാസമായതോടെയാണ് സ്വന്തമായി ഒരു സ്‌കൂള്‍ ആരംഭിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചത്. അങ്ങനെ കഴിഞ്ഞ വര്‍ഷം നാട്ടുകാരെല്ലാം ചേര്‍ന്ന് യുറോപ്യന്‍ യൂനിയന്‍ മിഷന്റെ സഹായത്തോടെ ഇവിടെ സ്‌കൂള്‍ പണിയുകയായിരുന്നു. എന്നാല്‍ അത് തകര്‍ക്കപ്പെട്ടതോടെ കുട്ടികളില്‍ പലരും അകലങ്ങളിലെ പഴയ സ്‌കൂളിലേക്ക് തിരിച്ചുപോയതായി രക്ഷിതാക്കള്‍ പറഞ്ഞു. കാരണം താല്‍ക്കാലിക ടെന്റില്‍ പഠിക്കുന്നതിനെക്കാള്‍ നല്ലത് ദൂരെയുള്ള സ്‌കൂളുകള്‍ തന്നെ. 80 കുട്ടികളില്‍ പകുതിയില്‍ കുറവ് പേരെ ഇപ്പോള്‍ ഇവിടെയുള്ളൂ.
സ്‌കൂള്‍ തകര്‍ത്തത് ഇസ്രായേല്‍ സൈനികര്‍
പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന്റെ തലേന്ന് രാത്രി ബുള്‍ഡോസറുകളും മറ്റുമായി വന്ന ഇസ്രായേല്‍ സൈനികര്‍ സ്‌കൂളും അതിനോടനുബന്ധിച്ച ടോയ്‌ലെറ്റും തകര്‍ക്കുകയായിരുന്നു. ഭീകരവാദികള്‍ ഒളിച്ചുതാമസിച്ചതു കൊണ്ടോ മറ്റോ ആണെന്നു കരുതിയാല്‍ തെറ്റി. ബില്‍ഡിംഗ് പെര്‍മിറ്റില്ലെന്നതായിരുന്നു കാരണം. ഇസ്രായേല്‍ അധിനിവിഷ്ട പ്രദേശമായ വെസ്റ്റ്ബാങ്കിന്റെ ഭാഗമാണ് സ്‌കൂള്‍ നിലനില്‍ക്കുന്ന ജുബെറ്റ് അദ്ദിബ്ബ് പ്രദേശം. ഇവിടെ താമസിക്കുന്നവരുടെ വിദ്യാഭ്യാസം, ചികില്‍സ തുടങ്ങിയ ഉത്തരവാദിത്തം ഫലസ്തീനികള്‍ക്കാണെങ്കിലും കെട്ടിടങ്ങളുടെ നിര്‍മാണം, സുരക്ഷാ കാര്യങ്ങള്‍ എന്നിവ ഇസ്രായേലിന്റെ കൈയിലാണ്. ഫലസ്തീനികളുണ്ടാക്കുന്ന കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ ഇസ്രായേല്‍ അധികൃതര്‍ കൂട്ടാക്കാറില്ല. സ്‌കൂളല്ലേ, തകര്‍ക്കില്ല എന്നു കരുതിയാണ് ഏറെ പ്രയാസപ്പെട്ട് പ്രദേശവാസികള്‍ ചേര്‍ന്ന് ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം പണിതത്. പക്ഷെ, പെര്‍മിറ്റില്ലാത്ത ഈ കെട്ടിടവും ഇസ്രായേല്‍ സൈന്യം പൊളിക്കുകയായിരുന്നു.
സ്‌കൂള്‍ കെട്ടിടങ്ങള്‍ വേറെയും തകര്‍ത്തു
ഒരു മാസത്തിനിടയില്‍ മറ്റ് രണ്ട് സ്‌കൂളുകളുകള്‍ കൂടി വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അബൂ നുവാറിലെ സ്‌കൂളിനുണ്ടായിരുന്ന ഏക ഊര്‍ജസ്രോതസ്സായ സോളാര്‍ പാനലുകള്‍ ആഗസ്ത് ഒന്‍പതിനായിരുന്നു സൈന്യം പൊളിച്ചുമാറ്റിയത്. ആഗസ്ത് 21ന് ജബല്‍ അല്‍ ബാബയിലെ ഒരു കിന്റര്‍ഗാര്‍ട്ടനും പൂര്‍ണമായി അവര്‍ തകര്‍ത്തു. കാരണം മറ്റൊന്നുമല്ല, ഇവയ്‌ക്കൊന്നും അനുമതിയില്ല. സ്‌കൂളുകള്‍ക്ക് പോലും അനുമതി തരാതിരുന്നാല്‍ പിന്നെ വേറെന്താണ് വഴിയെന്നാണ് ഫലസ്തീനികളുടെ ചോദ്യം.
യൂറോപ്യന്‍ യൂനിയന്‍ മിഷന്‍ അപലപിച്ചു
കൊച്ചുകുട്ടികളുടെ വിദ്യാലയങ്ങള്‍ പോലും തകര്‍ക്കുന്ന ഇസ്രായേലിന്റെ നടപടിയെ വെസ്റ്റ് ബാങ്കിലെ യൂറോപ്യന്‍ യൂനിയന്‍ മിഷന്‍ അപലപിച്ചു. ലോകത്തിന്റെ ഏത് മൂലയിലാണെങ്കിലും ഓരോകുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. ആ അവകാശം അംഗീകരിക്കുകയെന്നത് ഏതൊരു ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്. അത് കൊണ്ട് ഇത്തരം നീചമായ പ്രവൃത്തികളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്നും ഇ.യു മിഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.