ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!
ബെയ്ജിംഗ്: ന്യൂനപക്ഷ മുസ്ലീം വിഭാഗമായ ഉയ്ഗുര്‍ മുസ്ലീംകളെ ആസൂത്രിതമായി വംശഹത്യ നടത്തുന്ന ചൈനയുടെ ക്രൂരത പുറത്ത്. ഉയ്ഗുര്‍ മുസ്സീംങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കങ്ങള്‍ ചൈന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ ചൈനയില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയ്ഗുര്‍ മുസ്ലീംകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് അടക്കം വിധേയമാക്കി തികച്ചും ആസൂത്രിതമായ വംശഹത്യയാണ് ചൈന നടത്തുന്നത് എന്നാണ് ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ...
കടുത്ത വിവേചനവും അടിച്ചമര്‍ത്തലും
സിന്‍ജിയാങ് പ്രദേശത്തെ 1.2 കോടിയോളം വരുന്ന ജനവിഭാഗമായ ഉയ്ഗുര്‍ മുസ്ലീംകള്‍ ചൈനയില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലുകളുമാണ് നേരിടുന്നത്. നേരത്തെ തന്നെ ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും അടക്കം ഈ വിഷയത്തില്‍ ചൈനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുളളതാണ്. ഇപ്പോള്‍ ഉയ്ഗുര്‍ മുസ്ലീംകളുടെ ജനസംഖ്യ കുറയ്ക്കാനുളള ആസൂത്രിത നീക്കത്തിലാണ് ചൈന എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍ബന്ധിതമായി വന്ധ്യംകരിക്കൽ
ഉയ്ഗുര്‍ വംശജരായ പുരുഷന്മാരെ നിര്‍ബന്ധിതമായി വന്ധ്യംകരിക്കുക, സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ഗര്‍ഭ നിരോധന ഉപകരങ്ങള്‍ നിര്‍ബന്ധമാക്കുക, ഗര്‍ഭം അലസിപ്പിക്കുക തുടങ്ങിയ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ക്ക് വേണ്ട എന്നതാണ് ചൈനയുടെ തീരുമാനം.
വൻ തുക പിഴ
ഉയ്ഗുര്‍ മുസ്ലീംമിന് രണ്ടില്‍ അധികം കുട്ടികള്‍ പിറന്നാല്‍ വന്‍ തുകയാണ് പിഴയായി സര്‍ക്കാരിലേക്ക് അടക്കേണ്ടതായി വരിക. സര്‍ക്കാരിന്റെ ഈ കരിനിയമം ഭയന്ന് നിര്‍ബന്ധിതമായ വന്ധ്യംകരണത്തിനും മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങളും വഴങ്ങുകയാണ് ഉയ്ഗുര്‍ മുസ്ലീംമുകള്‍ എന്നാണ് റിപ്പോര്‍ട്ട്.
ഡിറ്റന്‍ഷന്‍ ക്യാംമ്പുകളിലേക്ക്
രണ്ട് കുട്ടികള്‍ക്ക് മുകളില്‍ കുട്ടികള്‍ ഉളളവര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണം എന്ന നിര്‍ദേശം അനുസരിക്കാത്തവരെ ഡിറ്റന്‍ഷന്‍ ക്യാംമ്പുകളിലേക്ക് കൊണ്ട് പോയി ക്രൂരമായ പീഡനമുറകള്‍ക്ക് ഇരയാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി അഡ്രിയന്‍ സെന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ജനന നിരക്ക് കുറയുന്നു
2015 മുതല്‍ 2018 വരെയുളള കാലഘട്ടത്തില്‍ ഉയ്ഗുര്‍ മുസ്ലീംങ്ങള്‍ക്കിടയിലെ ജനന നിരക്ക് 60 ശതമാനത്തോളം ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അത് 24 ശതമാനമായി കുത്തനെ താഴ്ന്നു. ഭ്രൂണഹത്യയും വന്ധ്യംകരണവും ഉയ്ഗുര്‍ വംശജര്‍ക്കിടയില്‍ പതിവായിരിക്കുകയാണ്. ചൈനയുടെ മറ്റ് പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കുറയുമ്പോള്‍ സിന്‍ജിയാംഗില്‍ മാത്രം അത് ഉയരുകയാണ്.
അവര്‍ ഭീകരവാദികളെന്ന്
ഉയ്ഗുര്‍ മുസ്ലീംകളെ വംശഹത്യ നടത്താനുളള ആസൂത്രിതമായ നീക്കമാണ് ചൈന നടത്തുന്നത് എന്നാണ് വിമര്‍ശനം ഉയരുന്നത്. ഉയ്ഗുര്‍ മുസ്ലീംകള്‍ക്കെതിരെ വലിയ വികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അവര്‍ ഭീകരവാദികളാണ് എന്നാണ് ചൈനയുടെ പൊതുവേയുളള നിലപാട്. അതുകൊണ്ട് തന്നെ ചൈനയില്‍ അവര്‍ക്ക് വേണ്ടി ഉയരുന്ന ശബ്ദങ്ങളും കുറവാണ്.
ചൈനയുടെ മറുപടി
ചൈന നടത്തുന്ന ആസൂത്രിതമായ ഈ വംശഹത്യയില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാണ് ആവശ്യം ഉയരുന്നത്. അതേസമയം ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനം ഇല്ലാത്തത് ആണെന്നാണ് ചൈന മറുപടി നല്‍കുന്നത്. നിരവധി ഉയ്ഗുര്‍ വംശജര്‍ ചൈനയില്‍ ഡിറ്റെന്‍ഷന്‍ ക്യാംപുകളില്‍ കഴിയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭീകരവാദത്തിന് എതിരായ നീക്കമാണ് എന്നാണ് ചൈനയുടെ വാദം.