കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈന മാത്രം:2019ന്റെ അവസാനത്തോടെ ലോകത്ത് മുഴുവൻ രോഗം ഉണ്ടായിരുന്നു!
ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയല്ലെന്ന അവകാശവാദവുമായി ചൈന രംഗത്ത്. 2019ൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യം രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതും പ്രതിരോധിക്കാൻ ആരംഭിച്ചതും ചൈനയാണെന്നുമാണ് രാജ്യം വെള്ളിയാഴ്ച ഉന്നയിച്ച അവകാശവാദം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണെന്ന വാദങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ചൈന രംഗത്തെത്തിയത്.

വാദം തള്ളി
വുഹാനിലെ ബയോ ലാബിൽ നിന്ന് ഉൽപ്പാദിപ്പിച്ചതാണെന്ന യുഎസ് വാദം ചൈന നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. തീരദേശനഗരമായ വുഹാനിലെ മാർക്കറ്റിലെ വവ്വാലുകളിൽ നിന്നോ ഈനാംപേച്ചിയിൽ നിന്നോ ആണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണ് ചൈനീസ് വാദം. കൊറോണ വൈറസ് പുതിയ തരം വൈറസാണ്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷത്തിന്റെ അവസാനം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിരിച്ചറിഞ്ഞത് ചൈന
ചൈനയാണ് രോഗവ്യാപനം ആദ്യം തിരിച്ചറിഞ്ഞ് ലോകത്തെ അറിയിച്ചതെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യുൻയിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. കൊറോണ വൈറസ് വ്യാപനം മൂടിവെക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൊറോണ വൈറസ് വ്യാപനത്തെ മൂടിവെക്കാൻ ശ്രമിച്ചതാണ് സ്ഥിതി വഷളാക്കിയതെന്നാണ് പോംപിയോ ആരോപിച്ചത്. ടോക്യോയിൽ വെച്ച് നടന്ന ക്വാഡ് മന്ത്രിതല യോഗത്തിലാണ് പോംപിയോയുടെ ആരോപണം.

വിശദീകരണം പുറത്ത്
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയുടെ വിശദീകരണം. ജോൺ ഹോപ്കിൻസ് റിസോഴ്സ് സെന്ററിന്റെ കണക്ക് പ്രകാരം കൊവിഡ് 36 മില്യൺ ജനങ്ങളെ ബാധിച്ചുവെന്നും വൈറസ് ബാധിച്ച് ഒരു മില്യൺ ആളുകൾ ആഗോളതലത്തിൽ കൊല്ലപ്പെട്ടെന്നുമാണ് വിവരം. 7.6 മില്യൺ ജനങ്ങളെ കൊവിഡ് ബാധിച്ച യുഎസാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യം. 2,12,0000 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ 90,736 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 4,739 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്.

പേരുകൾ കൈമാറി
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ചൈനയിലേക്ക് പോകുന്ന വിദഗ്ധരുടെ പേരുകൾ നേരത്തെ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് കൈമാറിയിരുന്നതായി ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.












Click it and Unblock the Notifications