ദക്ഷിണ ചൈനാ കടലിൽ ചൈനീസ് പോർവിമാനം : യുഎസിനെ പരസ്യമായി വെല്ലുവിളിച്ചു!!
ബെയ്ജിംഗ്: തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലിൽ പോര്‍വിമാനങ്ങൾ വിന്യസിച്ച് ചൈന. റഷ്യൻ നിർമിത സു 35 ഫൈറ്റർ വിമാനങ്ങളാണ് ചൈന ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചിട്ടുള്ളത്. തര്‍ക്ക പ്രദേശത്ത് യുഎസ്ഏരിയൽ, നാവികസേനാ പട്രോളിംഗിനെയും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കമാണ് ചൈന നടത്തിയിട്ടുള്ളത്. ചൈനീസ് നാവിക സേന അടുത്തിടെ ദക്ഷിണ ചൈനാകടലിലെ പട്രോളിംഗിനായി സു 35 ജെറ്റുകൾ വിന്യസിച്ചതായി ചൈനീസ് വ്യോമസേനയാണ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
ദക്ഷിണ ചൈനാ കടലിൽ കപ്പൽ ഗതാഗതത്തിനും വ്യോമഗതാഗതത്തിനുമുള്ള അവകാശങ്ങള്‍ക്കായി അമേരിക്കൻ നാവിക സേന തർക്ക പ്രദേശത്തേയ്ക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കാറുണ്ട്. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്ന വാദമാണ് ചൈന വർഷങ്ങളായി ഉന്നയിച്ചുവരുന്നത്. എന്നാൽ ഇതാദ്യമായാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി എയർഫോഴ്സ് പരസ്യമായി തര്‍ക്കപ്രദേശത്ത് യുദ്ധവിമാനം വിന്യസിക്കുന്നത്. 2016ലാണ് റഷ്യയിൽ നിന്ന് ചൈന സു35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

കുടുതല്‍ വിവരങ്ങൾ പുറത്തുവിടില്ല
എന്നാൽ എപ്പോൾ മുതലാണ് പട്രോളിംഗ് ആരംഭിച്ചതെന്ന വിവരങ്ങൾ ചൈനീസ് വ്യോമ സേന വെളിപ്പെടുത്തിയിട്ടില്ല. യുദ്ധവിമാനം വിന്യസിക്കുന്നതും യുദ്ധപരിശീലനം നടത്തുകയും ചെയ്യുന്നത് വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ യുദ്ധശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനവുമായി മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണ ചൈനാ കടലിന്റെ ഏത് ഭാഗത്താണ് യുദ്ധവിമാനം വിന്യസിച്ചിട്ടുള്ളതെന്ന വിവരവും വ്യോമസേന പുറത്തുവിട്ടിട്ടില്ല.

അധിക ശേഷിയുള്ള യുദ്ധവിമാനങ്ങൾ
ചൈനയും റഷ്യയും തമ്മിൽ 24 സു35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. റഷ്യയിലെ സ്റ്റേറ്റ് ടെക്നോളജി കോർപ്പറേഷന്റെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരയിലും കടലിലുമുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാനുള്ള ശേഷിയുള്ള മൾട്ടി റോള്‍ യുദ്ധവിമാനങ്ങളാണ് സു35.

കപ്പലുകളും അന്തർവാഹിനികളും ആക്രമിക്കും
തർക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്ന കപ്പലുകളും അന്തർവാഹിനികളും ഉൾപ്പെടെയുള്ളവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് റഷ്യന്‍ നിര്‍മിത സു35 യുദ്ധവിമാനങ്ങളെന്നാണ് ചൈനീസ് വാദം. ചൈന ആംസ് കണ്‍ട്രോൾ ആൻഡ് ഡിസാമമെന്റ് അസോസിയേഷന്‍റെ ഉപദേശകനും മുൻ സൈനികനുമായ ഷു ഗ്വാവാഗ്യൂവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയാണ് പ്രദേശത്ത് പ്രകോപനം സൃഷ്ടിക്കുന്ന പ്രധാനരാജ്യം. ചൈനീസ് ദിനപത്രം ഗ്ലോബൽ ടൈംസാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തര്‍ക്കപ്രദേശമായി നിലനിൽപ്പ്
ചൈനയ്ക്ക് പുറമേ വിയറ്റ്നാം, ഫിലിപ്പീൻസ്, തായ് വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിൽ അവകാശമുന്നയിക്കുന്ന മറ്റ് രാജ്യങ്ങൾ. ദക്ഷിണ ചൈനാ കടലിൽ 21,300 കോടി ക്രൂഡ് ഓയിൽ നിക്ഷേപമുണ്ടെന്ന കണക്കുകൂട്ടലിനെ തുടർന്ന് ഈ പ്രദേശത്ത് അധികാരം സ്ഥാപിച്ച് ക്രൂഡ് ഓയില്‍ നിക്ഷേപം കൈവശപ്പെടുത്താനാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി അനുസരിച്ച് കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം വരെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അതാത് രാജ്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.

അമേരിക്കൻ യുദ്ധക്കപ്പൽ പരിധി ലംഘിച്ചു
നേരത്തെ 2017 മെയ് 25ന് ദക്ഷിണ ചൈനാ കടലില്‍ ചൈന നിർമ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിന് 12 നോട്ടിക്കൽ മൈൽ ഉള്ളിലേയ്ക്ക് മാറി അമേരിക്കൻ നാവിക സേനാ കപ്പല്‍ സഞ്ചരിച്ചിരുന്നു. യുഎസ്എസ് ഡ്യൂവേ എന്ന നാവിക സേനാ കപ്പലാണ് തർക്ക പ്രദേശമായ സ്പാറ്റ്ലീ ദ്വീപുകളിൽ ഒന്നിന് സമീപത്തേയ്കക്ക് സഞ്ചരിച്ചത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ സാഹചര്യത്തിൽ കൊറിയയുടെ സഖ്യകക്ഷിയായ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ് ഈ പദ്ധതിയാണ് ഇതിന് പിന്നിലെന്നും ആ സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications