അമേരിക്കക്കാരെ ചൈന പുറത്താക്കുന്നു... ഒരു വിഭാഗത്തെ മാത്രം, ലക്ഷ്യം ഇത്, ആഫ്രിക്ക പറയുന്നത്!!
ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പേരില്‍ ചൈന അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ രാജ്യങ്ങളെ പിണക്കുന്നു. ആഫ്രിക്കയാണ് ഇക്കൂട്ടത്തിലേക്ക് പുതുതായി വന്നവര്‍. ഇവര്‍ കൊറോണ വ്യാപനത്തിന് വഴിയൊരുക്കുന്നു എന്നാണ് ചൈന ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരെയും ചൈന ലക്ഷ്യമിടുന്നുണ്ട്. ഇവരെ തിരഞ്ഞുപിടിച്ച് നാടുകടത്തുകയോ വീടുകളില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുകയാണ് ചൈനീസ് ഭരണകൂടം.
പരസ്യമായി തന്നെ അമേരിക്കയും ആഫ്രിക്കയും ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ബ്രസീലിനെതിരെ വംശീയ വിദ്വേഷ ആരോപണം ചൈന ഉന്നയിച്ചിരുന്നു. ഈ നീക്കത്തിന് അവര്‍ അതേ മറുപടി തന്നെ നല്‍കുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. കടുത്ത വംശീയ ആക്രമണമാണ് ചൈനയില്‍ ആഫ്രിക്കക്കാര്‍ക്കും അമേരിക്കന്‍ വംശജര്‍ക്കുമെതിരെ നടക്കുന്നത്.
ആഫ്രിക്കക്കാരെ നാടുകടത്തുന്നു
ചൈന ആഫ്രിക്കന്‍ വംശജരെ തിരഞ്ഞുപിടിച്ച് നാടുകടത്തുകയാണ്. പ്രധാനമായും ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ ഉള്ളത്. ഇവരെ വീടുകളില്‍ നിന്നാണ് ഓടിക്കുന്നത്. കൊറോണയെ നാടുമുഴുവന്‍ പടര്‍ത്തുന്നത് കറുത്ത വര്‍ഗക്കാരാണെന്ന് ചൈനീസ് അധികൃതര്‍ ആരോപിക്കുന്നു. അതേസമയം ചൈനയില്‍ രണ്ടാം കൊറോണ തരംഗത്തിലെ വീഴ്ച്ച മറച്ചുവെക്കാനാണ് ഈ നീക്കമെന്നും സൂചനയുണ്ട്. എന്നാല്‍ ചൈന യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ഇക്കൂട്ടത്തില്‍ അമേരിക്കന്‍ വംശജരുള്ളത് കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്.
ആഫ്രിക്ക പ്രതിഷേധത്തില്‍
ചൈനയിലെ ആഫ്രിക്കന്‍ അംബാസിഡര്‍മാര്‍ ചൈനീസ് വിദേശകാര്യ മന്ത്രി കത്തയച്ചിരിക്കുകയാണ്. ആഫ്രിക്കക്കാര്‍ക്കെതിരെ വന്‍ വിവേചനമാണ് ചൈനയില്‍ നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. കൊറോണ വുഹാനില്‍ നിന്നാണ് പടര്‍ന്ന് പിടിച്ചത്. ഇതിന്റെ രണ്ടാം തരംഗത്തിന് ആഫ്രിക്കക്കാരാണ് കാരണമെന്ന ചൈനയുടെ വാദം അസംബന്ധമാണ് അംബാസിഡര്‍മാര്‍ പറയുന്നു. ചൈനയിലെ ഗ്യാങ്ഷു നഗരത്തില്‍ കടുത്ത രീതിയിലുള്ള വര്‍ണവിവേചനയാണ് നടക്കുന്നത്. ഇവിടെ താമസിക്കുന്ന കറുത്ത വംശജരെ ഒരു കാരണവുമില്ലാതെ വീടുടമകള്‍ പുറത്താക്കിയിരിക്കുകയാണ്.
ദ്രോഹം ഇങ്ങനെ
ഇവരെ നിരവധി തവണയാണ് കൊറോണവൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതുവരെ ഒരു പരിശോധനയുടെ ഫലം പോലും തന്നിട്ടില്ല. ഇവര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ദ്രോഹം തുടരുകയാണ്. പൊതു ഇടങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്. വിദേശികളെ രോഗത്തിന്റെ തിരിച്ചുവരവില്‍ പഴിച്ചാരാനാണ് ചൈനയുടെ ശ്രമം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെയും വെറുതെ വിടുന്നില്ല. പുതിയ 114 കേസുകളാണ് ഗ്യാങ്ഷുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 16 എണ്ണം ആഫ്രിക്കക്കാരിലാണ് കണ്ടെത്തിയത്. ഇതാണ് ഇപ്പോഴത്തെ വംശവിരുദ്ധതയ്ക്ക് കാരണം. പലര്‍ക്കും ഭക്ഷണം പോലും റെസ്‌റ്റോറന്റുകളില്‍ നിന്ന് നല്‍കുന്നില്ല. തെരുവുകളിലാണ് ഇവര്‍ താമസിക്കുന്നത്.
കളത്തിലിറങ്ങി യുഎസ്
യുഎസ് ചൈനയുടെ വര്‍ണ വിവേചനത്തെ ശരിക്കും അന്താരാഷ്ട്രവത്കരിച്ചിരിക്കുകയാണ്. ചൈനീസ് പോലീസ് കറുത്ത വംശജരെ ബാറിലോ റെസ്‌റ്റോറന്റുകളിലോ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനാണ് ചൈന നിര്‍ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ യുഎസ് എംബസി പുറത്തുവിട്ടു. നേരത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ഗ്യാങ്ഷുവിലെ കറുത്തവര്‍ഗക്കാര്‍ കൊറോണയുടെ രണ്ടാം തരംഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടും പ്രചരിച്ചിരുന്നു. ഇതും യുഎസ് പുറത്തുവിട്ടിരുന്നു.
പിന്തുണച്ചവരെ കൈവിട്ടു
യുഎസ് ചൈനയെ എതിര്‍ത്തിരുന്നെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈനയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചിരുന്നു. നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയിലുണ്ട്. ഇവരെ തിരിച്ചുവിളിക്കാതെ ചൈനയ്‌ക്കൊപ്പം തന്നെയാണ് ആഫ്രിക്ക നിന്നത്. ലോക്ഡൗണിനെയും ഇവര്‍ പിന്തുണച്ചിരുന്നു. ചൈന കൊറോണ വൈറസിനെ നേരിടുന്നതില്‍ മികച്ച പ്രതിരോധമാണ് നടത്തിയതെന്ന് ഇവര്‍ പരസ്യമായി പ്രകീര്‍ത്തിച്ചിരുന്നു. അതേസമയം നൈജീരിയയുടെ പ്രതിനിധി സഭാ സ്പീക്കര്‍ ഫെമി ബജാബിയാമില ഈ വിഷയത്തില്‍ കടുത്ത അസ്വസ്ഥനാണെന്ന് ചൈനീസ് അംബാസിഡറെ അറിയിച്ചു.
ജയിലില്‍ വരെ
പല ആഫ്രിക്കക്കാരും അമേരിക്കന്‍ വംശജരും വൈറസ് പരിശോധനയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. ഘാനയുടെ വിദേശകാര്യ മന്ത്രി ഷിര്‍ലി ബോച്ച്വെ ചൈനയെ പ്രതിഷേധം അറിയിച്ചു. കെനി, നൈജരീയ, എന്നിവരും ചൈനയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ വിദേശത്ത് നിന്ന് വരുന്ന കേസുകളുടെ വര്‍ധനവിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് ചൈനയുടെ വിശദീകരണം. ഇത് അന്താരാഷ്ട്ര തലത്തില്‍ തൃപ്തികരമായ വിശദീകരണം. ചൈനയുമായി ഇടഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ വിഷയം ആഫ്രിക്കന്‍ രാജ്യങ്ങളും അമേരിക്കയും ഉന്നയിച്ചേക്കും
പകരം വീട്ടാന്‍ യുഎസ്
യുഎസ് പൗരന്‍മാരെ ദ്രോഹിക്കുന്നതിന് പകരം വീട്ടാനുള്ള ഒരുക്കത്തിലാണ്. ചൈനീസ് പൗരന്‍മാരില്‍ പലരുടെയും ജോലി നഷ്ടമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ പിരിച്ചുവിടാന്‍ ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തും. ഇപ്പോള്‍ തന്നെ അമേരിക്കയില്‍ താമസത്തിനൊരുങ്ങുന്ന പല ചൈനക്കാരെയും കാര്യമായി ബാധിച്ചിരിക്കുകയാണ് തൊഴില്‍ നഷ്ടം. ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ ഐടി മേഖലയില്‍ യുഎസ്സിനും പ്രതിസന്ധിയുണ്ടാവും. അതുകൊണ്ട് ഗ്രീന്‍ കാര്‍ഡ് നല്‍കാതിരിക്കാനാണ് ശ്രമം. തൊഴില്‍ നഷ്ടമായാല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് 60 ദിവസത്തിനുള്ളില്‍ മറ്റൊരു ജോലി കണ്ടെത്തണം. ഇല്ലെങ്കില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. അങ്ങനെയുള്ളവര്‍ക്ക് പിന്നീട് യുഎസ്സില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാവില്ല. യുഎസ്സില്‍ 180ലധികം ദിവസം ഓവര്‍സ്റ്റേ ചെയ്താല്‍ പിന്നീട് അവര്‍ക്ക് തിരിച്ചുവരാനുള്ള സാധ്യത ഇല്ലാതാവും.