സിക്കിമിലെ റോഡ് നിര്‍മാണത്തെ ന്യായീകരിച്ച് ചൈന, ഇന്ത്യയെ വിമര്‍ശിച്ച് മാധ്യമങ്ങള്‍
1890ലെ ചൈന- ബ്രിട്ടീഷ് ഉടമ്പടി പ്രകാരം സിക്കിം സെക്ടർ ചൈനീസ് അതിർത്തിയിലാണ് ഉൾപ്പെടുന്നതെന്ന് ചൈന
ബീജിങ്: ഇന്ത്യയും ചൈനയും തമ്മിൽ സിക്കിമിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടെ റോഡ് നിര്‍മാണത്തെ ന്യായീകരിച്ച് ചൈന. 1890ലെ ചൈന- ബ്രിട്ടീഷ് ഉടമ്പടി പ്രകാരം സിക്കിം സെക്ടർ ചൈനീസ് അതിർത്തിയിലാണ് ഉൾപ്പെടുന്നതെന്നും അതിനാൽ റോഡ് നിര്‍മാണത്തിൽ തെറ്റില്ലെന്നുമാണ് ചൈനീസ് വാദം. ഉടമ്പടി പ്രകാരം സിക്കിമിന്‍റെ പുരാതന പേര് 'സെ' എന്നാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഉടമ്പടി പ്രകാരം സിക്കിം സെക്ടര്‍ ചൈനീസ് അതിര്‍ത്തിയില്‍പ്പെട്ടതാണെന്നും വക്താവ് ലു കെംഗ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സിക്കിമില്‍ ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് വിഷയത്തിന് പുതിയ മാനങ്ങള്‍ നല്‍കി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സിക്കിം സെക്ടര്‍ ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശമാണെന്നും ചൈന അവകാശപ്പെടുന്നു.
ആരോപണം സൈന്യത്തിനെതിരെ
ഇന്ത്യൻ സൈന്യത്തിനെതിരെ പരാതിയുമായി ചൈന. സിക്കിമില്‍ റോഡ് നിർമിക്കുന്നതിൽ ഇന്ത്യൻ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമിയുടെ ആരോപണം. ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്‍റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വാദം. ഇത് സംബന്ധിച്ച തർക്കമാണ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണം ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കണ്‍ട്രോൾ കടന്നതോടെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്.
ഇന്ത്യ- ചൈന അതിർത്തി
സിക്കിമിലെ ഇന്ത്യ- ചൈന അതിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സിക്കിമിന്‍റെ അതിർത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. സിക്കിമിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്‍റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.
കരാര്‍ ലംഘിച്ചിട്ടില്ലെന്ന് വാദം
സിക്കിമിൽ റോഡ് നിർമാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാർ തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിർത്തിയിലെ സമാധാന അന്തരീക്ഷത്തിന ് കളങ്കമേൽപ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
കൈലാസ- മാനസസരോവർ യാത്ര
ചൈനയും ഇന്ത്യും തമ്മിലുള്ള കരാറിന്മേർ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്.
തീര്‍ത്ഥാടകരെ തടഞ്ഞു
നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.
ഒന്നല്ല രണ്ടുതവണ
മെയ് 19ന് യാത്ര തിരിച്ചതിനെ തുടര്‍ന്ന് ചൈന അനുമതി നിഷേധിച്ചതോടെ മടങ്ങിപ്പോയ ഇവര്‍ വീണ്ടും 23നാണ് നാഥുലാ ചുരത്തിലെത്തിയത്. രണ്ടാം തവണയും പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലുണ്ടാകുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്‍എസ്ജി അംഗത്വം, വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീര്‍ത്ഥാടകരെ ചൈന തടഞ്ഞുവെയ്ക്കുന്നത്.
സിക്കിം അതിര്‍ത്തിയില്‍
ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് ഇന്ത്യ പുറത്തുവിട്ട വിവരം. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് പ്രകോപനത്തില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നാഥുലാ ചുരം അടച്ചിട്ടതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ചൈനീസ് ഭൂപ്രദേശത്ത് അതിക്രമിച്ച് കയറി പ്രകോപനം സൃഷ്ടിച്ചുവെന്നും ചൈന ആരോപിച്ചിരുന്നു.