ജപ്പാന്‍ തോന്നിയതു പോലെ അഭിപ്രായം പറയരുത്!! ഇന്ത്യയെ പിന്തുണച്ചത് ചൈനക്ക് സഹിച്ചില്ല
ബീജിങ്ങ്: ഡോക്‌ലാം വിഷയത്തില്‍ ജപ്പാന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിത തിരിച്ചടിയാണ് ചൈനക്ക് ലഭിച്ചത്. അയല്‍ക്കാരനെപ്പോലും ജപ്പാന്‍ തള്ളിപ്പറഞ്ഞതാണ് ചൈനയെ ചൊടിപ്പിച്ചത്. ഡോക്‌ലാം വിഷയത്തില്‍ ജപ്പാന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ ചൈനക്ക് അതൃപ്തിയുണ്ടായതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡോക്‌ലാമില്‍ രണ്ടു മാസമായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണക്കുന്നുവെന്നാണ് ജപ്പാന്‍ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലിക്കാതെ ജപ്പാന്‍ തോന്നിയതു പോലെ അഭിപ്രായം പറയരുതെന്ന് ചൈനയും തിരിച്ചടിച്ചു.
കാര്യങ്ങള്‍ അറിയുക
വസ്തുതകള്‍ പരിശോധിച്ചതിനു ശേഷം മാത്രം അഭിപ്രായം പറയുക എന്നാണ് ചൈന തിരിച്ചടിച്ചിരിക്കുന്നത്. ജപ്പാന് ഇന്ത്യയെ പിന്തുണക്കാനാണ് താത്പര്യം. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കാതെയാണ് ജപ്പാന്‍ അഭിപ്രായം പറയുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനീങ്ങ് വ്യക്തമാക്കി.
ഡോക്‌ലാമില്‍ അതിര്‍ത്തി പ്രശ്‌നമില്ലെന്ന്!!
ഡോക്‌ലാമില്‍ ഇപ്പോള്‍ അതിര്‍ത്തി പ്രശ്‌നമില്ലെന്നും ഹുവ ചുനീങ്ങ് വ്യക്തമാക്കി. ഇന്ത്യയും ചൈനയും തങ്ങളുടെ അതിര്‍ത്തികള്‍ കൃത്യമായി തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തി അതിക്രമിച്ച്ു കടക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയാണെന്നും ഹുവാ ചുനീങ്ങ് കുറ്റപ്പെടുത്തി.
ജപ്പാനും ചൈനയും തമ്മിൽ
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തേക്കാൾ ഗുരുതരമാണ് ചൈനയും ജപ്പാനും തമ്മിലുള്ള പ്രശ്‌നം. അയൽക്കാർ കഴിഞ്ഞ കുറേ വർഷങ്ങളായി അത്ര നല്ല സ്വരച്ചേർച്ചയിലല്ല. 2014 ൽ ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ സമ്മേളനത്തിൽ വെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെയും വൈഷമ്യം നിറഞ്ഞ ഹസ്തദാനം അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ജപ്പാനും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം
ചൈനയും ജപ്പാനും തമ്മിലും മുന്‍പ് അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സെങ്കക്കു/ഡിയോയു ദ്വീപിനെ ചൊല്ലിയായിരുന്നു ജപ്പാനും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായത്. ദക്ഷിണ ചൈനാക്കടലില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും ജപ്പാന്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഷിന്‍സോ ആബെയുടെ സന്ദര്‍ശനത്തിന് മുന്‍പ്
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു തൊട്ടുമുന്‍പാണ് ഡോക്ലാം വിഷയത്തില്‍ ജപ്പാന്‍ അസന്ദിഗ്ധമായി ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചൈനയുടെ അടുത്ത അയല്‍ക്കാരന്‍ കൂടിയാണ് ജപ്പാന്‍ എന്നതും ശ്രദ്ധേയമാണ്. യുഎഇയും നേപ്പാളും ഡോക്ലാം വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ വിഷയത്തില്‍ അമേരിക്കയും യുകെയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അഭിപ്രായപ്രകടനവുമായി ജപ്പാനും രംഗത്തെത്തിയത്.
ജപ്പാന്റെ നിലപാട്
ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെന്‍ജി ഹിരാമാറ്റ്സുവും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിര്‍ന്ന നയതന്ത്രജ്ഞരുമാണ് ഡോക്ലാം വിഷയത്തില്‍ ജപ്പാന്റെ നിലപാട് അറിയിച്ചത്. ഭൂട്ടാനിലെ ജപ്പാന്റെ അംബാസഡര്‍ ചുമതലയും കെന്‍ജി ഹിരാമാറ്റ്സുവിനാണ്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്ബേയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹിരാമാറ്റ്സു അറിയിച്ചു.
നിരീക്ഷണം
ഡോക്ലാം വിഷയത്തില്‍ ശക്തമായ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ജപ്പാന്‍. പ്രശ്നം പ്രദേശത്തിന്റെ കാര്യമായി ബാധിക്കുമെന്ന് ജപ്പാന്‍ പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറുമായും ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഇന്ത്യയുടെ നിലപാടാണ് ശരി എന്നും ജപ്പാന്‍ നിരീക്ഷിക്കുന്നു.