ഇസ്ലാം തുടച്ചുനീക്കാന്‍ ചൈന; 5 ലക്ഷം മുസ്ലിം കുട്ടികളെ ബോഡിങിലേക്ക് മാറ്റി, പുതിയ റിപ്പോര്‍ട്ട്
ബീജിങ്: രക്ഷിതാക്കള്‍ തടങ്കല്‍ പാളയങ്ങളില്‍ തടവില്‍, മക്കളെ കാണാന്‍ പോലും അനുവദിക്കാതെ പോലീസ് കാവല്‍ 24 മണിക്കൂറും. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലുള്ള ഉയ്ഗൂര്‍ മുസ്ലിം കുടുംബങ്ങള്‍ നേരിടുന്ന പീഡനത്തിന്റെ നേര് ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ മക്കള്‍ ഇസ്ലാമുമായി യാതൊരു ബന്ധവും സ്ഥാപിക്കുന്നില്ല എന്ന് ഉറപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക പാഠശാലകള്‍ തുറന്നിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അഞ്ച് ലക്ഷം മുസ്ലിം കുട്ടികളെയാണ് ബോര്‍ഡിങ് സ്കൂളുകളില്‍ താമസിപ്പിക്കുന്നത്. മതപരമായ യാതൊന്നും ഇവിടെ പഠിപ്പിക്കില്ല. കമ്യൂണിസ്റ്റ് ആശയങ്ങളിലൂന്നിയ പഠനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍...
10 ലക്ഷത്തോളം പേര് തടവില്‍
സിന്‍ജിയാങിലെ 10 ലക്ഷത്തോളം ഉയ്ഗൂര്‍, കസാഖ് വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനീസ് ഭരണകൂടം തടവിലിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാരുടെ ഇസ്ലാമിക പശ്ചാത്തലം പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ആഗോള തലത്തില്‍ ഇത്തരം തടങ്കല്‍ കേന്ദ്രങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണെങ്കിലും ചൈന പിന്തിരിഞ്ഞിട്ടില്ല.
അഞ്ച് ലക്ഷം കുട്ടികളെ
ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ കുടുംബങ്ങളിലെ അഞ്ച് ലക്ഷം കുട്ടികളെയാണ് ഭരണകൂടം പ്രത്യേക പഠന കേന്ദ്രത്തില്‍ താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം പറയുന്നത്. സിന്‍ജിയാങിലെ ഓരോ ടൗണ്‍ഷിപ്പിലും രണ്ടു ബോര്‍ഡിങ് സ്കൂളുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍.
800 ടൗണ്‍ഷിപ്പുകള്‍
സിന്‍ജിയാങില്‍ 800 ടൗണ്‍ഷിപ്പുകളുണ്ട്. ഓരോ ടൗണ്‍ഷിപ്പിലും രണ്ടു സ്കൂളുകള്‍ വീതം സ്ഥാപിക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം അവസാനത്തോടെ സ്കൂള്‍ നിര്‍മാണം പൂര്‍ത്തിയാകും. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ഈ സ്കൂളില്‍ ചേര്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
സര്‍ക്കാരിന്റെ ന്യായം
വര്‍ഗീയത തടയുകയും ദാരിദ്ര്യം മൂലം പഠനം തടസപ്പെടാതിരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു. ദൂരെ സ്ഥലങ്ങളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. ഇതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ വാദിക്കുന്നു.
രക്ഷിതാക്കളില്‍ നിന്ന് അകറ്റുന്നു
ഉയ്ഗൂര്‍ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് പൂര്‍ണമായി അകറ്റണമെന്ന് 2017ല്‍ പുറത്തുവിട്ട ആസൂത്രണ രേഖയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്കൂളുകള്‍ കനത്ത സുരക്ഷയിലാണ്. സിന്‍ജിയാങിലുള്ളവരുമായി അഭിമുഖം നടത്താന്‍ ആരെയും അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദേശത്തുള്ള ഉയ്ഗൂറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഹാന്‍ വംശജരായ അധ്യാപകര്‍
ഉയ്ഗൂര്‍ മുസ്ലിങ്ങളുടെ വരും തലമുറയെ കൂടുതല്‍ രാജ്യതാല്‍പ്പര്യമുള്ളവരും പാര്‍ട്ടി താല്‍പ്പര്യമുള്ളവരുമാക്കുകയുമാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരമായ ചട്ടകൂടില്‍ നിന്ന് മുസ്ലിങ്ങളെ അകറ്റുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ചൈനയിലെ പ്രധാന വിഭാഗമായ ഹാന്‍ വംശജരെയാണ് ഈ മേഖലയില്‍ അധ്യാപകരായി നിയോഗിച്ചിട്ടുള്ളത്.
എതിര്‍ക്കുന്നവര്‍ക്ക് ജയില്‍
ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെട്ട അധ്യാപകരും വിദ്യാസമ്പന്നരും ജയിലുകളിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അധ്യാപകരെ നിയോഗിക്കുന്നതിനെതിരെ ഉയ്ഗൂര്‍ വിഭാഗത്തിലെ അധ്യാപകര്‍ക്ക് എതിര്‍പ്പുണ്ട്. എതിര്‍ക്കുന്നവരെ ജയിലില്‍ അടയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി.
10 വര്‍ഷത്തിനിടെ സംഭവിച്ചത്
2009ല്‍ സിന്‍ജിയാങിലെ ഉറുംകിയില്‍ കലാപമുണ്ടായിരുന്നു. 2014ല്‍ ഒട്ടേറെ പേര് കൊല്ലപ്പെട്ട ആക്രമണങ്ങളും നടന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മതപരമായ ആശയം മുസ്ലിം കുട്ടികളില്‍ നിന്ന് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2017ല്‍ ഇതിന് വേണ്ട പ്രത്യേക പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി.
ചൈനീസ് ഭാഷ നിര്‍ബന്ധമാക്കുന്നു
ഉയ്ഗൂറുകളുടെ ഭാഷ പാഠശാലകളില്‍ ഉപയോഗിക്കുന്നതിന് ഇപ്പോള്‍ കര്‍ശന നിയന്ത്രണമുണ്ട്. ചൈനീസ് ഭാഷയാണ് ഉപയോഗിക്കേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറുള്ള തലമുറയെ വളര്‍ത്തുകയാണ് പുതിയ നയം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ പുറത്തുവിട്ടിരുന്നു.
2017ലെ നയരേഖ
2017ല്‍ പരസ്യപ്പെടുത്തിയ നയരേഖ പ്രകാരം സിന്‍ജിയാങില്‍ ബോര്‍ഡിങ് സ്കൂളുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന അജണ്ട. ഇതില്‍ ഇസ്ലാമിക ആശയങ്ങളെ ഇല്ലാതാക്കുമെന്ന് എടുത്തുപറയുന്നില്ല. എന്നാല്‍ മതപമാരയ സ്വാധീനം ഇല്ലാതാക്കുമെന്ന് പറയുന്നു. സിന്‍ജിയാങില്‍ 90 ശതമാനവും മുസ്ലിങ്ങളാണ്.
ഗ്രാമീണ മേഖല
സിന്‍ജിയാങിലെ പാഠശാലകളിലെ പ്രധാന ഭാഷ നിലവില്‍ ചൈനീസാണ്. നേരത്തെ ഉയ്ഗൂര്‍ ആയിരുന്നു. പുതിയ പദ്ധതി പ്രകാരമാണ് മാറ്റം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നുണ്ട്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ചൈനീസ് പഠിച്ചുതുടങ്ങും.
ഭരണകൂടത്തിനെതിരെ പ്രതിഷേധം
ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൈനീസ് ഭരണകൂടത്തിന്റെ നിലപാട് ചോദ്യം ചെയ്തു രംഗത്തുണ്ടെങ്കിലും ഉയ്ഗൂറുകള്‍ക്കെതിരായ പീഡനം വര്‍ധിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയിലും മലേഷ്യയിലും ചൈനക്കെതിരെ കഴിഞ്ഞദിവസം വന്‍ പ്രതിഷേധം നടന്നിരുന്നു.
കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്