ചൈനയിൽ ക്രൂര കൂട്ടക്കൊലപാതകം... അഞ്ച് പെൺകുട്ടികള്‍ അടക്കം 7 വിദ്യാർത്ഥികളെ അക്രമി കുത്തിക്കൊന്നു
ബീജിങ്: ചൈനയില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ട കൊലപാതകം. ഏഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആണ് അക്രമി കത്തികൊണ്ട് കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ പെണ്‍കുട്ടികളാണ്. 12 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ ആണ് സംഭവം നടന്നത്. ഇവിടത്തെ മിസി കൗണ്ടി ത്രീ സെക്കന്‍ഡറി സ്‌കൂളിനടുത്ത് വച്ചാണ് ആക്രമണം നടന്നത്. സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയ കുട്ടികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. .
സംഭവത്തില്‍ സാവോ എന്ന പേരുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് ഈ ആക്രമണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം വൈകുന്നേരം 6.10 ന് ആയിരുന്നു ആക്രമണം നടന്നത്. കുട്ടികള്‍ കുത്തേറ്റ് വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ കുട്ടികള്‍ എല്ലാം തന്നെ 12 നും 15 ഉം ഇടയില്‍ പ്രായമുള്ളവരാണ്.
ചൈനയെ ആകെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇത്തരത്തില്‍ ഉള്ള കത്തിക്കുത്ത് ആക്രമണങ്ങള്‍. 2010 നും 2012 നും ഇടയില്‍ നടന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 പേരാണ്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ രാജ്യ തലസ്ഥാനമായ ബീജിങില്‍ ഷോപ്പിങ് മാളിലും കത്തി ആക്രമണം നടന്നിരുന്നു. അന്ന് ഒരു സ്ത്രീ ആണ് കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2017 ജൂലായ് മാസത്തില്‍ ഷെന്‍സെനിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ കത്തി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.