ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾക്ക് ചൈനയിൽ വിലക്ക്: നിയന്ത്രണം അനിശ്ചിത കാലത്തേക്ക്!!
ബെയ്ജിംഗ്: ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാന സർവീസുകൾക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി ചൈന. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ചൈനീസ് നീക്കം. ചൈനീസ് ഇതര വിമാനങ്ങൾ രാജ്യത്തേയ്ക്ക് എത്തുന്നത് തടയാനാണ് നീക്കം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള കമേഴ്സ്യൽ സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷന് കീഴിൽ ചൈനയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനം മൂലം മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.
വിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണം
ബ്രിട്ടൻ, ബെൽജിയം, ഫിലിപ്പൈൻസ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചൈനയിൽ പ്രവേശനവിലക്കും ഏർപ്പെടുത്തിയിരുന്നു. യുഎസ്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാർ വൈദ്യപരിശോധനയുടെ ഫലം ഹാജരാക്കണമെന്നും നേരത്തെ ചൈന ആവശ്യപ്പെട്ടിരുന്നു. സാധുവായ താമസരേഖയും സമർപ്പിക്കേണ്ടതുണ്ട്. സാധുവായ താമസ രേഖകളുള്ള എല്ലാ വിദേശികളെയും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ ബെയ്ജിംഗ് അനുമതി നൽകിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ തന്നെ ചൈന വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നവംബർ 13 മുതലുള്ള എല്ലാ വന്ദേഭാരത് സർവീസുകളും പുനഃക്രമീകരിക്കേണ്ടതായി വരും.
1500ലധികം ഇന്ത്യക്കാർ ചൈനയിലേക്ക് വരുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ചൈനയുടെ പുതിയ ഉത്തരവ് ഇത്തരക്കാരുടെ ചൈനയിലേക്കുള്ള മടങ്ങിപ്പോക്ക് അനിശ്ചിതത്തിലാക്കുകയാണ്. ചൈനീസ് തീരുമാനത്തെ പ്രതിരോധിച്ച് ചൈനീസ് വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. പകർച്ചാവ്യാധിയെ നേരിടുന്നതിനുള്ള ന്യായവും നീതിയുക്തവുമായ നടപടിയാണ് ഇതെന്നാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം.
പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ദില്ലിയിലെ ചൈനീസ് എംബസിയോ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ചൈനീസ് കോൺസുലേറ്റോ സാധാരണ പാസ്പോർട്ട് ഉടമകൾ നൽകുന്ന ഹെൽത്ത് സർട്ടിഫിക്കറ്റുകളിൽ സ്റ്റാമ്പ് ചെയ്യില്ലെന്നും ഇതോടെ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം ഇന്ത്യയിൽ നിന്നുള്ള വിദേശികൾക്ക് സാധുവായ താമസ രേഖകളോ ചൈനീസ് വിസയോ ഉണ്ടെങ്കിൽപ്പോലും പ്രവേശനം നിയന്ത്രിക്കാൻ തീരുമാനിച്ചതായി ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ചൈനീസ് എംബസിയോ കോൺസുലേറ്റോ മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ട വിസയുള്ളവരുടെയോ താമസരേഖയുള്ളവർക്കോ സ്റ്റാമ്പിംഗ് ചെയ്തു നൽകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
എന്നാൽ അടിയന്തര ആവശ്യങ്ങൾ, മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങൾ എന്നിവയ്ക്ക് ഇന്ത്യക്കാർക്ക് വിസാ ആപ്ലിക്കേഷനുമായി ചൈനീസ് എംബസിയെ സമീപിക്കാം. നവംബർ മൂന്നിന് ശേഷം അനുവദിക്കപ്പെട്ട വിസയുള്ളവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സ്ഥിതി കൈകാര്യം ചെയ്യുന്നതിനുള്ള താൽക്കാലിക നടപടി ക്രമം മാത്രമാണിത്.