മസൂദ് അസ്ഹറിനെതിരായ യുഎൻ പ്രമേയം; എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ അനുകൂലിക്കുവെന്ന് ചൈന
ബെയ്ജിങ്: ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തിനെ വീണ്ടും എതിർക്കുമെന്ന സൂചന നൽകി ചൈന. എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ പ്രമേയത്തെ അനുകൂലിക്കു എന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കിയിരികക്കുന്നത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളെ കഴിഞ്ഞ മൂന്ന് തവണയും ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍ വീറ്റോ പവറുള്ള ചൈന എതിർത്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ യുക്തമായ നിലപാട് തുടരുമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് ലൂ കാങ് ബെയ്ജിങില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ജെയ്ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. ലോകനേതാക്കളോട് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാകിസ്താനിലെ ജെയ്‌ഷെ ഭീകര ക്യാമ്പുകളുടെയും മസൂദ് അസറിന്റെയും സാന്നിദ്ധ്യത്തെ കുറിച്ചും രക്ഷാസമിതിയിലെ അംഗങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അമേരിക്കയടക്കം അനുകൂല നിലപാടെടുത്തപ്പോഴാണ് എതിർപ്പുമായി ചൈന രംഗത്തെത്തിയത്. കഴിഞ്ഞ പത്ത് വർഷമായി മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ ചൈന പല രീതിയിൽ എതിർത്തിരുന്നു. മസൂദ് അസര്‍ നേതൃത്വം കൊടുക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ആക്രണം, പത്താന്‍കോട്ടിലെയും ഉറിയിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് പിന്നില ആക്രമണങ്ങള്‍ എന്നിവയ്ക്ക് പിന്നിലും ജെയ്‌ഷെ മുഹമ്മദ് ആണെന്ന് വ്യക്തമായിരുന്നു.