കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു! ഇന്ത്യയിൽ ഓഫീസും... വിവാദ വെളിപ്പെടുത്തൽ...
ഇന്ത്യയിൽ കേംബ്രിഡ്ജ് അനലിറ്റിക്ക വ്യാപകമായ ഇടപെടൽ നടത്തിയിരുന്നതായും, കമ്പനിയ്ക്ക് ഇന്ത്യയിൽ ഓഫീസ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ലണ്ടൻ: ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ പ്രതിരോധത്തിലാക്കി കേംബ്രിഡ്ജ് അനലിറ്റിക്ക മുൻ ജീവനക്കാരന്റെ വിവാദ വെളിപ്പെടുത്തൽ. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വിവരം ചോർത്തൽ പുറത്തുകൊണ്ടുവന്ന ക്രിസ്റ്റഫർ വെയിലാണ് ഇന്ത്യയിൽ വലിയ രീതിയിലുള്ള ഇടപെടൽ നടത്തിയിരുന്നതായി ബ്രിട്ടൻ പാർലമെന്റിൽ പറഞ്ഞത്.
ഇന്ത്യയിൽ കേംബ്രിഡ്ജ് അനലിറ്റിക്ക വ്യാപകമായ ഇടപെടൽ നടത്തിയിരുന്നതായും, കമ്പനിയ്ക്ക് ഇന്ത്യയിൽ ഓഫീസ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചിരുന്നതായും ക്രിസ്റ്റ്ഫർ വെയിൽ ബ്രിട്ടൻ പാർലമെന്റിൽ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹം കൂടുതൽ കാര്യങ്ങൾ പറഞ്ഞില്ല. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കവെയാണ് ക്രിസ്റ്റഫർ വെയിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ചത്.

ഇന്ത്യയിൽ നിന്ന് ബിജെപി, കോൺഗ്രസ്, ജെഡിയു എന്നീ പാർട്ടികൾ കേംബ്രിഡ്ജ് അനലറ്റിക്കയുമായി സഹകരിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ മൂന്ന് പാർട്ടികളും ഈ ആരോപണങ്ങൾ നിഷേധിക്കുകയും, പരസ്പരം പഴിചാരുകയും ചെയ്തു. കോൺഗ്രസ് സഹകരിച്ചുവെന്ന് ബിജെപിയും, ബിജെപി സഹകരിച്ചുവെന്ന് കോൺഗ്രസും പരസ്പരം കുറ്റപ്പെടുത്തി. ഇതിനുപിന്നാലെ ഇരുപാർട്ടികളുടെയും ആപ്പുകളെ സംബന്ധിച്ചും വിവാദമുണ്ടായി. ഈ വിവാദം കത്തിനിൽക്കെയാണ് കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞ് ക്രിസ്റ്റഫർ വെയിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications