സൗദിയില്‍ ക്രിസ്ത്യന്‍ ദേവാലയം വരുന്നു; വത്തിക്കാനുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്
റിയാദ്: സൗദി അറേബ്യയിലും ക്രിസ്ത്യന്‍ ദേവാലയം വരുന്നു. സൗദിയില്‍ കഴിയുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി ദേവാലയം പണിയുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയതായി ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം വത്തിക്കാനിലെ ഇന്റര്‍ റിലീജിയസ് ഡയലോഗിനായുള്ള കൗണ്‍സില്‍ പ്രതിനിധി ജീന്‍ ലൂയിസ് തൗറാന്‍ നടത്തിയ സൗദി സന്ദര്‍ശനത്തിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു വിഭാഗങ്ങളും ഒപ്പുവച്ചതെന്ന് ഈജിപ്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോപ്പറായ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, വത്തിക്കാന്‍ ന്യൂസിന് തൗറാന്‍ നല്‍കിയ അഭിമുഖത്തില്‍ സൗദിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പുവച്ചതായും വ്യക്തമാക്കിയെങ്കിലും ചര്‍ച്ച് നിര്‍മിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കരാറൊപ്പിട്ടത് ശരിയാണെങ്കില്‍ തീവ്ര ഇസ്ലാമിക നിലപാട് വച്ചുപുലര്‍ത്തിപ്പോരുകയായിരുന്ന സൗദിയില്‍ നിര്‍മിക്കപ്പെടുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയമായിരിക്കും ഇത്.
തൗറാന്റെ സന്ദര്‍ശന വേളയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സൗദിയിലെ ക്രിസ്ത്യാനികള്‍ക്കും മറ്റ് മുസ്ലിം ഇതര വിഭാഗങ്ങള്‍ക്കും സൗദിയില്‍ നല്ല പരിഗണനയും ആദരവുമാണ് ലഭിക്കുന്നതെന്നും അവര്‍ ഒരിക്കലും രണ്ടാംതരം പൗരന്‍മാരായി മുദ്രകുത്തപ്പെട്ടിട്ടില്ലെന്നും വത്തിക്കാന്‍ റോഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തൗറാന്‍ പറഞ്ഞു.
നിലവില്‍ മറ്റ് മതങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന് നിയമപരമായ വിലക്കുകള്‍ സൗദിയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ കൂടുതല്‍ ബഹുസ്വരമാക്കുകയും മിതവാദ സ്വഭാവമുള്ളവരുമാക്കി മാറ്റാനുള്ള നിരവധി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചര്‍ച്ച് നിര്‍മിക്കാനുള്ള അനുമതി വിലയിരുത്തപ്പെടുന്നത്.