സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം; ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി ഉത്തരവിട്ടു?
മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി അറേബ്യക്ക് പങ്കെന്ന് റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്നാണ് സിഐഎ കണ്ടെത്തിയിരിക്കുന്നത്.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎയുടെ നിഗമനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ റിപ്പോർട്ട് നിഷേധിച്ച് യുഎസിലെ സൗദി സ്ഥാനപതി രംഗത്തെത്തിയിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചെന്നാണ് റിപ്പോർട്ട്.

ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് പോകാൻ ഖഷോഗിയോട് ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. ജമാൽ ഖഷോഗി കൊല്ലപ്പെടുമെന്ന് ഖാലിദ് ബിൻ സൽ മാന് അറിയാമായിരുന്നോ എന്നത് വ്യക്തമല്ലെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം തുർക്കി സൗദിക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications